മലപ്പുറം
ഐടി-, ഐടി അധിഷ്ഠിത കമ്പനികൾക്ക് കൂടുതൽ സൗകര്യങ്ങളുമായി കാക്കഞ്ചേരി കിൻഫ്ര ടെക്‌നോ ഇൻഡ്രസ്ട്രിയൽ പാർക്കിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി. മുപ്പത് ഏക്കറിൽ ഏഴു നിലയിലായി 1,47,000 ചതുരശ്ര അടിയിലാണിത്. 96,607 ചതുരശ്ര അടി സംരംഭകർക്കുള്ള മേഖലയാണ്. നൂറു ശതമാനം ഏരിയയും സംരംഭകർക്ക് നൽകി. നിർമാണം പൂർത്തിയാക്കുന്നതിനുമുമ്പേ 55 ശതമാനം ഏരിയക്ക് സംരംഭകർ എത്തിയിരുന്നു.
രണ്ട് പാസഞ്ചർ എലിവേറ്റർ, ഒരു ഗുഡ്‌സ് എലിവേറ്റർ, അഗ്നിശമന ഉപകരണങ്ങൾ, 800 കെവിഎ ട്രാൻസ്‌ഫോർമർ, വൈദ്യുതി മുടങ്ങുമ്പോൾ ബാക്കപ്പ് നൽകാൻ 250 കെവിഎ ഡിജിസെറ്റ്, കമ്പനികളിൽനിന്നുള്ള മലിനജലം നിർമാർജനംചെയ്യാനുള്ള സൗകര്യം, വിപുലമായ പാർക്കിങ് എന്നിവയുണ്ട്. ഇരുപത്തിരണ്ട് കോടി രൂപ വിനിയോഗിച്ചാണ് വ്യവസായ വകുപ്പ് ഫാക്ടറി നിർമിച്ചത്.
സാങ്കേതിക തടസങ്ങളില്ലാതെ കമ്പനികൾക്ക് വേഗം സംരംഭം തുടങ്ങാൻ ഏകജാലക സംവിധാനവും കിൻഫ്രയിലുണ്ട്. ലൈസൻസും മറ്റ് രേഖകളും സമയബന്ധിതമായി ലഭ്യമാകും. കാക്കഞ്ചേരി കിൻഫ്ര പാർക്കിലെ നിയോസ്പേസ് നമ്പൻ ഒൺ കെട്ടിടത്തിൽ നിലവിൽ 42 ഐടി കമ്പനികൾ പ്രവർത്തിക്കുന്നു. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി വന്നതോടെ പാർക്കിൽ ഐടി-, ഐടി അധിഷ്ഠിത കമ്പനികൾക്ക് സാധ്യതയേറും.
ഫാക്ടറിയിൽ സംരംഭകർക്ക് സൗകര്യം അനുവദിച്ച അലോട്ട്‌മെന്റ് ലെറ്റർ മന്ത്രി പി രാജീവ് കൈമാറി. പി അബ്ദുൾഹമീദ് എംഎൽഎ അധ്യക്ഷനായി. എം പി അബ്ദുസ്സമദ് സമദാനി എംപി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ഷാജിനി ഉണ്ണി, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എ പി ജമീല, പഞ്ചായത്തംഗം ജംഷിദ നൂറുദ്ദീൻ എന്നിവർ സംസാരിച്ചു. കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് സ്വാഗതവും ജനറൽ മാനേജർ ജി സുനിൽ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..