തേഞ്ഞിപ്പലം
ആദ്യമായി ബേസ്ബോളിൽ അഖിലേന്ത്യാ കപ്പുയർത്തിയ കലിക്കറ്റ് സർവകലാശാലാ വനിതാ ടീമിന് സർവകലാശാലയിൽ പ്രൗഡോജ്വല സ്വീകരണം. കളി തുടങ്ങാൻ രണ്ടുനാൾ ബാക്കിനിൽക്കെ അപ്രതീക്ഷിതമായി മരണമടഞ്ഞ ടീം മാനേജർ ഡോ. മുഹമ്മദ് നജീബിന്റെ സ്മരണകളിലൂടെയാണ് ചടങ്ങ് തുടങ്ങിയത്. സർവകലാശാലാ സെനറ്റ് ഹൗസിൽ നടന്ന പരിപാടി വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് ഉദ്ഘാടനംചെയ്തു. നാല് വർഷത്തിനകം അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരത്തിനായി സർവകലാശാലാ സ്റ്റേഡിയം സർവസജ്ജമാക്കുമെന്ന് വി സി പറഞ്ഞു. സിൻഡിക്കറ്റംഗം കെ കെ ഹനീഫ അധ്യക്ഷനായി. രജിസ്ട്രാർ ഡോ. ഇ കെ സതീഷ് മുഖ്യഭാഷണം നടത്തി. സിൻഡിക്കറ്റംഗങ്ങളായ ഡോ. ജി റിജുലാൽ, എം ജയകൃഷ്ണൻ, കായികവകുപ്പ് ഡയറക്ടർ ഡോ. വി പി സക്കീർ ഹുസൈൻ, ഉപമേധാവി ഡോ. എം ആർ ദിനു, അസി. ഡയറക്ടർ ഡോ. കെ ബിനോയ്, ടീം ക്യാപ്റ്റൻ ചെൽസിയ ജോൺസൺ, പരിശീലകൻ സുൽഫിക്കല്‍ പൂവക്കാട് എന്നിവർ സംസാരിച്ചു.
ഡോ. നജീബിന്റെ സ്മരണ *നിലനിർത്തും
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ ബേസ്ബോൾ ടീമിന്റെ മാനേജറായിരിക്കെ അകാലത്തിൽ മരിച്ച ഡോ. മുഹമ്മദ് നജീബിന്റെ സ്മരണ നിലനിർത്താൻ ഉചിതമായ തീരുമാനം സർവകലാശാല കൈക്കൊള്ളുമെന്ന് സിൻഡിക്കറ്റംഗം കെ കെ ഹനീഫ പറഞ്ഞു. കായിക സ്ഥിരസമിതിയുടെ അടുത്ത യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യും. വരുന്ന സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനമെടുക്കും. അഖിലേന്ത്യാ മത്സരത്തിനുള്ള ടീം മാനേജറായ ഡോ. നജീബ് ടീമുമായി പുറപ്പെടാനിരിക്കെ മണിക്കൂറുകൾക്കുമുമ്പ് ചാലിയാർപ്പുഴയിൽ മുങ്ങിമരിക്കുകയായിരുന്നു. ടീമിനൊപ്പം ഭാര്യയെയും മകളെയും കൂട്ടി യാത്രക്ക് അദ്ദേഹം ഒരുക്കം നടത്തിയിരുന്നതായി പരിശീലകൻ സുൽഫിക്കൽ അനുമോദനച്ചടങ്ങിൽ സ്മരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..