19 April Friday

എന്നും 
ഇടതുപക്ഷം

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021
മലപ്പുറം
കലാരംഗത്ത്‌ പേരും പെരുമയും ഉയരുമ്പോഴും കമ്യൂണിസ്‌റ്റ്‌ ആശയാദർശങ്ങളിൽ അടിയുറച്ച മനസ്സായിരുന്നു വി എം കുട്ടിയുടേത്‌. 1968ൽ സിപിഐ എം അംഗമായ അദ്ദേഹം വാർധക്യസഹജ അസുഖങ്ങൾ പിടികൂടുംവരെ പെരിയമ്പലം ബ്രാഞ്ചംഗമായിരുന്നു. പാർടിയുടെയും വർഗ ബഹുജന സംഘടനകളുടെയും സമ്മേളന വേദികളെ തന്റെ കലാവിരുന്നുകൾകൊണ്ട്‌ ആ സർഗ പ്രതിഭ സമ്പന്നമാക്കി.  എ കെ ജി, ഇ എം എസ്‌, അഴീക്കോടൻ രാഘവൻ, ഇ കെ നായനാർ തുടങ്ങിയ ആദ്യകാല നേതാക്കളുമായി സൗഹൃദം പുലർത്തി. ഇമ്പിച്ചിബാവ ആത്മസുഹൃത്തായിരുന്നു. 1972ൽ തിരൂരിലെ കർഷകസംഘം സമ്മേളനത്തിൽ വത്സലക്കൊപ്പം പാട്ടുപാടി ഇ എം എസിന്റെയും എ കെ ജിയുടെയും ഹൃദയം കവർന്ന അനുഭവം വി എം കുട്ടി ഓർക്കാറുണ്ട്‌. 2005ൽ മലപ്പുറത്ത്‌ നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്നു. മാപ്പിളപ്പാട്ടിനെ മതത്തിന്റെ വേലിക്കെട്ടിൽനിന്നും അടർത്തിയെടുത്ത്‌ മലയാളിയുടെ പൊതുസ്വത്താക്കി മാറ്റുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. മതനിരപേക്ഷ ചിന്തകൾ കലാജീവിതത്തിലും പകർത്തി. മാപ്പിള കാവ്യങ്ങൾക്കൊപ്പം മതമൈത്രി കലർന്ന ദേശഭക്തിഗാനങ്ങളും അദ്ദേഹം രചിച്ചു. എന്നും ഇടതുപക്ഷത്തായിരുന്നു ആ മനസ്സ്. കലയും സാഹിത്യവും മാനവ പുരോഗതിയുടെ ഇന്ധനമാകണമെന്ന മാര്‍ക്‌സിയൻ ദർശനത്തെ അദ്ദേഹം കലാജീവിതത്തിൽ പകർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top