29 March Friday
പൈലറ്റ്‌ പദ്ധതി നിലമ്പൂരിലെ പുലിമണ്ടയിൽ

ചോലനായ്ക്കര്‍ വിഭാഗത്തിനായി വനത്തിനുള്ളില്‍ ‘പഠനവീട് '

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

നിലമ്പൂർ കരുളായി വനത്തിലെ ചോലനായ്ക്കർ വിഭാഗം ആദിവാസി കുട്ടികൾക്കായി ഒരുക്കിയ "പഠനവീട്ടി'ൽനിന്ന്

തിരുവനന്തപുരം
വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രാക്തന ഗോത്ര വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നതി ലക്ഷ്യമിട്ട് വനത്തിനുള്ളിൽ  ‘പഠനവീട് ' ഒരുക്കി.  വാസകേന്ദ്രിത വിദ്യാഭ്യാസം എന്ന സമഗ്രശിക്ഷാ കേരളയുടെ പദ്ധതിയുടെ ഭാഗമായാണ് ‘പഠനവീട്' ഒരുക്കിയത്.
ചോലനായ്ക്കരിലെ കുട്ടികൾക്കുവേണ്ടിയാണ് പൈലറ്റ് പദ്ധതിയായി "പഠനവീട്" ആരംഭിച്ചിരിക്കുന്നത്. മലപ്പുറം നിലമ്പൂർ വനമേഖലയിലെ ഉൾപ്രദേശമായ പുലിമണ്ടയിലാണ് പരിശീലനം നടപ്പിലാക്കുന്നത്. 
 വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് ഭാഷാപരമായി നേരിടുന്ന പ്രതിസന്ധിയാണ് ഇവർക്കായി ഒരുക്കിയ പൊതുവിദ്യാലയങ്ങളിൽ പോലും കുട്ടികൾ എത്തിച്ചേരാത്തതിനുള്ള കാരണമായി എസ്‌എസ്‌കെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ചോലനായ്ക്കരുടെ ഭാഷയിലും സംസ്കാരത്തിലും ജീവിത രീതിയിലും ബാഹ്യസമൂഹത്തിന് നേരിട്ട് ഇടപെടാൻ കഴിയാത്തതിനാലും ഇവർ മുഖ്യധാരയിലേക്ക് ഇടപഴകാൻ ആഗ്രഹിക്കാത്തവരുമായതിനാലാണ്‌ ഇത്‌. 
കുട്ടികളുടെ ജീവിത ചുറ്റുപാടുമായി  ബന്ധപ്പെട്ടുള്ള പാഠഭാഗങ്ങൾ ചോലനായ്ക ഭാഷയിൽ തന്നെ തയ്യാറാക്കിയും ആകർഷകമായ ചിത്രങ്ങളുടെ സഹായത്തോടെയും അവതരണം നടത്തിയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ചോലനായ്കർ വിഭാഗം ചെറുകൂട്ടമായി അധിവസിക്കുന്ന ‘ചെമ്മങ്ങൾ'തമ്മിലുള്ള വനാന്തർഭാഗത്തെ ദൂരവും എത്തിച്ചേരുന്നതിലെ പ്രായോഗികതലവും ക്രമപ്പെടുത്തിയാണ് അധിവസിക്കുന്ന ഇടത്ത് തന്നെ പഠന കേന്ദ്രമൊരുക്കുന്നത്.
ആദിവാസി ഗോത്രമേഖലയിലെ കുട്ടികൾക്ക് വേണ്ടിയുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ കൃത്യമായി എത്തിക്കാനും തുടർച്ചയായ വിദ്യാഭ്യാസം നൽകാനും വേണ്ടിയാണ് പഠനവീട് പരിശീലനം ആരംഭിച്ചിട്ടുള്ളത്. ചോലനായ്ക ഊരിൽനിന്നുള്ള അംബികയാണ് അധ്യാപിക.  മേഖലയിൽനിന്ന് സ്കൂളിൽ ചേർന്നിട്ടില്ലാത്ത 13 കുട്ടികൾ ഉൾപ്പെടെ മുപ്പതോളം കുട്ടികൾ പഠനവീട്ടിൽ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്‌. അളകൾ സന്ദർശിച്ച് ഊരുമൂപ്പന്മാർ, എസ്ടി പ്രൊമോട്ടർമാർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവരുമായി ആശയ വിനിമയം നടത്തിയശേഷമാണ് പരിശീലനപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 
ഡയറക്ടർ ഡോ. എ ആർ സുപ്രിയയുടെ നിർദേശപ്രകാരം വിദ്യാഭ്യാസ വിദഗ്ധൻ ഡോ. ടി പി  കലാധരൻ, എസ്‌എസ്‌കെ സംസ്ഥാന പ്രോഗ്രാം ഓഫീസർമാരായ എസ്‌ എസ്‌ സിന്ധു, എസ്‌ വൈ ഷൂജ, ചോലനായ്ക വിഭാഗത്തിൽനിന്നുള്ള കുസാറ്റ് ഗവേഷക വിദ്യാർഥി വിനോദ് മാഞ്ചീരി, മലപ്പുറം മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ കോ-ഓർഡിനേറ്റർ റജീന, മുണ്ടക്കടവ് അങ്കണവാടി അധ്യാപിക പിങ്കി, ഡോ. രമേഷ്, സമഗ്രശിക്ഷാ കേരളം നിലമ്പൂർ ബിപിസി മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്‌.
നിലവിൽ പരിശീലന പരിപാടിയായി നടപ്പിലാക്കുന്ന പദ്ധതിയെ മറ്റ് ഗോത്ര മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ  മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കായി കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top