എടവണ്ണ
മൊബൈൽ ആപ്പ് വായ്‌പാതട്ടിപ്പിൽ കുടുങ്ങിയ യുവതിയുടെ പരാതിയിൽ എടവണ്ണ പൊലീസ് അന്വേഷണം തുടങ്ങി. എസ്ഐ വി വിജയരാജന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഐടി ആക്ട്, മണി ലെൻഡേഴ്സ് ആക്ട് പ്രകാരമാണ് കേസ്. സൈബർ സെല്ലിന്റെ സഹായവും തേടി. പതിനായിരം രൂപ കടമെടുത്ത എടവണ്ണ ഒതായി സ്വദേശിയും അർബുദരോഗിയുമായ സുബിതക്ക് തിരിച്ചടയ്‌ക്കേണ്ടിവന്നത് വൻ തുകയാണ്. ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മുപ്പതിനായിരം രൂപയും പട്ടികജാതി വകുപ്പിൽനിന്ന് അമ്പതിനായിരം രൂപയും വിവിധ ഘട്ടങ്ങളിലായി ലഭിച്ചിരുന്നു. നട്ടെല്ലിനും ശ്വാസകോശത്തിനും ക്യാൻസർ ബാധിച്ച സുബിതക്ക് വീണ്ടും പണത്തിന് ആവശ്യംവന്നു. ഈ സമയത്താണ് മൊബൈലിൽ ഓൺലൈൻ വഴി പരസ്യം കാണുന്നത്. ആധാർ, ബാങ്ക് പാസ് ബുക്ക്, പാൻ കാർഡ്, ഒരു സെൽഫി എന്നിവ സഹിതം അപേക്ഷിച്ചാൽ സിബിൽ സ്‌കോർ 700–-ൽ കൂടുതലുണ്ടെങ്കിൽ ലോൺ ഉടൻ പാസാകും. നാല് മൊബൈൽ ആപ്പ് വഴിയാണ് സുബിത ലോൺ എടുത്തത്. അടവ് തെറ്റിയതോടെ മൊബൈലിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തൽ തുടങ്ങി. ഇത് ഭയന്ന് ചികിത്സക്കായി സ്വരൂപിച്ച പണവും സുഹൃത്തുക്കളുടെ ആഭരണങ്ങൾ പണയംവച്ചുമാണ് വായ്‌പാതുക തിരിച്ചടച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..