മങ്കട
ആശങ്കകൾക്ക് ഒടുവിൽ നാടറിഞ്ഞു, ആയിഷയെ കൊലപ്പെടുത്തിയത് കുടുംബത്തിലെ അംഗംതന്നെയാണ്. ആയിഷയുടെ പേരമകളുടെ ഭർത്താവ് മമ്പാട് സ്വദേശി നിഷാദ് അലിയെയാണ് ഞായറാഴ്‌ച പ്രത്യേക അന്വേഷണക സംഘം അറസ്റ്റുചെയ്‌തത്. കൊലപാതകം നടന്നിട്ട് രണ്ടുമാസം പൂർത്തിയാകാനിരിക്കെയാണ് പ്രതിയെ പിടികൂടുന്നത്. പ്രതിയുമായി ഞായർ ഉച്ചയോടെ തെളിവെടുപ്പ് നടത്തി. തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലൂടെ വൻ സുരക്ഷയോടെയാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.
"മോഷണക്കേസിനും തുമ്പുണ്ടായി'
മങ്കട
മമ്പാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ മോഷണക്കേസിനും തുമ്പുണ്ടാക്കാൻ പ്രത്യേക അന്വേഷക സംഘത്തിന് സാധിച്ചു. ജൂലൈയിലാണ് സ്‌കൂളിന്റെ പൂട്ട് തകർത്ത് 80,000 രൂപയും ഒരുലക്ഷത്തോളം രൂപയുടെ കാമറയും മോഷ്‌ടിച്ചത്. സംഭവത്തിൽ നിലമ്പൂർ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ, ആയിഷ കൊലക്കേസിൽ പ്രത്യേക അന്വേഷകസംഘം നിഷാദ് അലിയെ ചോദ്യംചെയ്തപ്പോഴാണ് സ്‌കൂളിൽ മോഷണം നടത്തിയതും ഇയാളാണെന്ന് തിരിച്ചറിയുന്നത്. പത്തുവർഷത്തിലധികമായി മമ്പാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ താൽക്കാലിക ഐടി അധ്യാപകനാണ് നിഷാദ് അലി. സ്‌കൂളിൽ നടത്തിയ മോഷണദൃശ്യം സിസിടിവിയിൽനിന്ന് നശിപ്പിക്കാൻ ഡിവിആർ എടുത്ത് വടപുറം പുഴയിൽ എറിഞ്ഞതായും മോഷ്ടിച്ച കാമറ കോഴിക്കോട് കടയിൽ വിൽപ്പന നടത്തിയതായും പ്രതി സമ്മതിച്ചു.
ഓൺലൈൻ ബിസിനസിൽ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ച് നഷ്ടം സംഭവിച്ചതോടെയാണ് ഇയാൾ സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും വിദ്യാർഥികളിൽനിന്നും പണവും സ്വർണവും വാങ്ങാനും തട്ടിപ്പുകൾ നടത്താനും തുടങ്ങിയത്. നിലമ്പൂർ പൊലീസിനെ വിവരമറിയിച്ച് റിപ്പോർട്ട് നൽകിയെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..