മങ്കട
ജയിലിലെ പ്രതികൾക്ക് മയക്കുമരുന്നും ലഹരിവസ്തുക്കളും എത്തിക്കുന്നയാൾ കഞ്ചാവും ഹാഷിഷുമായി പിടിയിൽ. ആയിരനാഴിപ്പടി സ്വദേശി മുരിങ്ങാപറമ്പിൽ വീട്ടിൽ വിജേഷിനെ (29)യാണ് മങ്കട പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 280 ഗ്രാം കഞ്ചാവും 6.90 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി.
ബുധൻ രാത്രി 11ന് ആയിരനാഴിപ്പടി മില്ലിനുസമീപം കാറിൽ സഞ്ചരിക്കവേയാണ് പ്രതി പിടിയിലാകുന്നത്. ചോദ്യംചെയ്യലിൽ തവനൂർ സെൻട്രൽ ജയിലിലുള്ളവർക്കാണ് മയക്കുമരുന്നെന്ന് ഇയാൾ സമ്മതിച്ചു. അസുഖമെന്ന വ്യാജേന ജയിലിൽനിന്ന് ഇറങ്ങുന്ന പ്രതികൾ ആശുപത്രിയിൽ എത്തുമ്പോഴാണ് ഇവ കൈമാറിയിരുന്നത്. പിടികൂടിയ മയക്കുമരുന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ ശുചിമുറിയിൽ ഒളിപ്പിച്ച് കൈമാറാനായിരുന്നു പദ്ധതി. ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയതിന് മലപ്പുറം സ്‌റ്റേഷനിൽ കേസുണ്ട്. വിജേഷ് സഞ്ചരിച്ച കാർ എടവണ്ണയിലെ കൊലപാതക കേസിലെ പ്രതിയായ പുളിയക്കോടൻ അനസിന്റേതാണ്. ഇൻസ്‌പെക്‌ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..