23 April Tuesday
അഞ്ചാംപനി പ്രതിരോധം

മതസംഘടനകളുടെ പിന്തുണ

സ്വന്തം ലേഖകൻUpdated: Thursday Dec 8, 2022
 
മലപ്പുറം 
രോഗപ്രതിരോധത്തിനായി ഒരുമിച്ച് പോരാടാൻ കലക്ടർ വി ആർ പ്രേംകുമാർ വിളിച്ചുചേർത്ത മതസംഘടനാ നേതാക്കളുടെ യോഗം ആഹ്വാനംചെയ്‌തു. 
ആരാധനാലയങ്ങളിലൂടെയും മദ്രസകളടക്കമുള്ള മതപാഠശാലകളിലൂടെയും ബോധവൽക്കരണം നടത്തും. സമൂഹമാധ്യമങ്ങൾ, ശബ്ദം, സന്ദേശം എന്നിവ വഴി ബോധവൽക്കരിക്കാൻ സംഘടനകൾ പിന്തുണയറിയിച്ചു.  
കുട്ടികൾക്ക്‌ മാസ്‌ക്‌ 
നിർബന്ധം 
രോഗംബാധിച്ച് ആരും മരണത്തിലേക്ക് പോകരുത് എന്നാണ് സർക്കാർ നിലപാടെന്നും വാക്‌സിനേഷനിലൂടെമാത്രമേ രോഗബാധയും വ്യാപനവും തടയാനാവൂ എന്നും കലക്ടർ പറഞ്ഞു. രോഗംബാധിച്ചവർക്ക് ചികിത്സ ഉറപ്പാക്കും. സ്‌കൂളുകളിലും അങ്കണവാടികളിലും മാസ്‌ക് നിർബന്ധമാക്കി. 
പനിയോ മറ്റ് രോഗലക്ഷണങ്ങളോ ശ്രദ്ധയിൽപെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. കുടുംബങ്ങളെയും വ്യക്തികളെയും വാക്‌സിനെടുക്കാൻ പ്രേരിപ്പിക്കണം. ചികിത്സയും വാക്‌സിനേഷനും വേണ്ടെന്ന്‌ തെറ്റിദ്ധാരണ പരത്തുന്നതും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയതായി കലക്ടർ അറിയിച്ചു. 
വാക്‌സിൻമാത്രമാണ്‌ 
പ്രതിരോധം
രണ്ടു ഡോസ് വാക്‌സിൻ സ്വീകരിക്കുന്നതിലൂടെമാത്രമേ അഞ്ചാംപനിയെ പ്രതിരോധിക്കാനാവൂ എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ രേണുക പറഞ്ഞു. രോഗംബാധിച്ചവരിൽ 90 ശതമാനവും ഒരു ഡോസും സ്വീകരിക്കാത്തവരും ഒമ്പതുശതമാനം പേർ ആദ്യ ഡോസും മാത്രം സ്വീകരിച്ചവരാണ്. ഇരു ഡോസും സ്വീകരിച്ച ഒരുശതമാനം പേർ അസുഖബാധിതരായെങ്കിലും ഇവർക്ക് പെട്ടെന്ന് ഭേദമായി.  
കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സലീം എടക്കര (എസ്‌വൈഎസ്), പി കെ എ ലത്തീഫ് ഫൈസി (സമസ്ത), അബ്ദുറഹ്മാൻ എം വലിയങ്ങാടി (ജമാഅത്തെ ഇസ്ലാമി), ജില്ലാ വികസന കമീഷണർ രാജീവ് കുമാർ ചൗധരി, എഡിഎം എൻ എം മെഹറലി, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ബി എൽ ബിജിത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.  
464 പേർക്ക്‌ അഞ്ചാംപനി  
പ്രതിരോധ വാക്‌സിൻ എടുക്കാത്തതിനാൽ ജില്ലയിൽ 38 കുട്ടികൾക്കുകൂടി അഞ്ചാംപനി സ്ഥിരീകരിച്ചു. 
ഇതോടെ നവംബർ അഞ്ചുമുതൽ ഈ ദിവസംവരെയായി രോഗംബാധിച്ചവരുടെ എണ്ണം 464 ആയി. 85 തദ്ദേശ സ്ഥാപനങ്ങളിൽ രോഗബാധയുണ്ട്‌. കൽപ്പകഞ്ചേരി (80), മലപ്പുറം നഗരസഭ (34), പൂക്കോട്ടൂർ (30), കുറുവ (28), താനാളൂർ (16), ഊരകം (13), കോട്ടക്കൽ നഗരസഭ (11), എ ആർ നഗർ (10) എന്നിവിടങ്ങളിലാണ്‌ കൂടുതൽ രോഗബാധയുള്ളത്‌. 
ജില്ലയിൽ അഞ്ചു വയസുവരെയുള്ളവരിൽ 1,62,749 പേർ എംആർ വാക്‌സിൻ എടുക്കാത്തവരാണ്. ഇതിൽ 69,089 പേർ ഒന്നാം ഡോസും 93,660 പേർ രണ്ടാം ഡോസും വാക്‌സിൻ എടുക്കാനുണ്ട്‌. ദിവസവും 10,000 പേർക്ക് കുത്തിവയ്‌പ്‌ നൽകി രണ്ടാഴ്ചക്കകം  വാക്‌സിനേഷൻ നിരക്ക് 80.84 ൽ നിന്ന് 95 ശതമാനത്തിലെത്തിക്കും. വേങ്ങര (79%), പൂക്കോട്ടൂർ (78), വെട്ടം (77), വളവന്നൂർ (72), കുറ്റിപ്പുറം (72) എന്നിവയാണ് ജില്ലയിൽ അഞ്ചാംപനിക്കെതിരെയുള്ള കുത്തിവയ്‌പിൽ 80 ശതമാനത്തിൽ താഴെയുള്ള ഹെൽത്ത് ബ്ലോക്കുകൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top