തിരുവനന്തപുരം, മലപ്പുറം
മതന്യൂനപക്ഷങ്ങൾക്ക് എതിരായ രാജ്യവ്യാപക അക്രമങ്ങൾക്കും ആർഎസ്‌എസിന്റെ കൊലപാതക രാഷ്‌ട്രീയത്തിനും എതിരെ ജനമനസ്സുണർത്തി കേരളത്തിന്റെ പ്രതിഷേധം. സിപിഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്‌ത ന്യൂനപക്ഷ അവകാശസംരക്ഷണ ദിനത്തിന്റെ ഭാഗമായി വൈകിട്ട് അഞ്ചിന് ഏരിയ കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പതിനായിരങ്ങൾ അണിനിരന്നു. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള സംഘപരിവാർ അജൻഡ തുറന്നുകാട്ടിയും കൊലപാതക രാഷ്‌ട്രീയത്തിലൂടെ നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ആർഎസ്‌എസിനെ ഒറ്റപ്പെടുത്താൻ ആഹ്വാനം ചെയ്തുമായിരുന്നു പ്രതിഷേധം. സ്‌ത്രീകളും വിദ്യാർഥികളുമടക്കമുള്ള ആയിരങ്ങൾ സമരവേദികളിലേക്ക് ഒഴുകിയെത്തി. തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിനെ വെട്ടിക്കൊന്ന ആർഎസ്‌എസ് ക്രൂരതയ്‌ക്കെതിരായ വേദികളിൽ ശക്തമായ പ്രതിഷേധമുയർന്നു. വർക്കല നടയറ ജങ്‌ഷനിൽ സംഘടിപ്പിച്ച പ്രതിഷേധം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വിജു കൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു.
തിരൂരിൽ നടന്ന പ്രതിഷേധ കൂട്ടായ്‌മ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി നന്ദകുമാർ എംഎൽഎ എടപ്പാൾ വട്ടംകുളത്തും പി കെ സൈനബ വണ്ടൂരിലും പ്രതിഷേധം ഉദ്‌ഘാടനംചെയ്‌തു. ജില്ല സെക്രട്ടറിയറ്റ് അംഗങ്ങളായ വി പി സക്കറിയ വളാഞ്ചേരിയിലും ഇ ജയൻ പരപ്പനങ്ങാടിയിലും വേലായുധൻ വള്ളിക്കുന്ന് കൊണ്ടോട്ടിയിലും വി എം ഷൗക്കത്ത് മഞ്ചേരിയിലും ഉദ്‌ഘാടനംചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..