മലപ്പുറം
മുസ്ലിംലീഗ് കൗൺസിലർമാരുടെ മർദനത്തിൽ പരിക്കേറ്റ നഗരസഭാ ഡ്രൈവർ പി ടി മുകേഷിനെതിരെ പൊലീസ് കേസെടുത്തു. ജാതിപ്പേര് വിളിച്ചെന്ന യുഡിഎഫ് കൗൺസിലർ ബിനുവിന്റെ ഭർത്താവ് രവികുമാറിന്റെ പരാതിയിലാണ് കേസ്. മുകേഷിന്റെ പരാതിയിൽ മുസ്ലിംലീഗ് കൗൺസിലർമാർക്കെതിരെയും കേസുണ്ട്.
മലപ്പുറം നഗരസഭയിലെ ഡ്രൈവർ പി ടി മുകേഷിനെ ഫെബ്രുവരി ഒന്നിനാണ് നഗരസഭയിലേക്ക് വിളിച്ചുവരുത്തി മുറിയിലിട്ട് മർദിച്ചത്. പരിക്കേറ്റ മുകേഷ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുകേഷ് ആശുപത്രിയിലായതോടെ ജാതിപ്പേര് വിളിച്ചെന്നുപറഞ്ഞ് പരാതി കൊടുക്കുകയായിരുന്നു.
സ്ഥിരംസമിതി അധ്യക്ഷൻ പി കെ സക്കീർ ഹുസൈൻ, ഷിഹാബ്, സഹീർ എന്നിവരെയും മുകേഷ് തടഞ്ഞുനിർത്തി ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു. ഇതിലാണ് കേസെടുത്തത്.
ഡ്രൈവർ പി ടി മുകേഷിനെ ആക്രമിച്ച കേസിൽ പ്രതികളായ മുസ്ലിംലീഗ് കൗൺസിലർമാർ ഒളിവിലാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികളായ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ പി കെ സക്കീർ ഹുസൈൻ, നൂറേങ്ങൽ സിദ്ദീഖ്, കൗൺസിലർമാരായ ഷാഫി മുഴിക്കൽ, എ പി ശിഹാബ് എന്നിവരാണ് ഒളിവിൽ. മുൻകൂർ ജാമ്യം തേടിയുള്ള പ്രതികളുടെ അപേക്ഷ വ്യാഴാഴ്ച മഞ്ചേരി ജില്ലാ കോടതി പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..