പെരിന്തൽമണ്ണ
മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. അമ്പതിലേറെ മോഷണ കേസുകളിലെ പ്രതി പെരുമ്പാവൂര്‍ സ്വദേശി മാടവന സിദ്ദീഖ് (46), പാണ്ടിക്കാട് സ്വദേശി പട്ടാണി അബ്ദുള്‍ അസീസ് (46) എന്നിവരാണ് പിടിയിലായത്.
പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എം സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ സിഐ സുനില്‍ പുളിക്കല്‍, എസ്ഐ സി കെ നൗഷാദ് എന്നിവരടങ്ങിയ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ബസ് സ്റ്റാന്‍ഡുകള്‍, ഹോസ്പിറ്റല്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണ് ബൈക്കുകള്‍ മോഷണം പോയിരുന്നത്. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ മാര്‍ച്ചിൽ ജാമ്യത്തിലിറങ്ങിയ മാടവന സിദ്ദീഖും അബ്ദുള്‍ അസീസും ചേര്‍ന്ന് ബൈക്കുകള്‍ മോഷ്ടിച്ച് അവയിൽ സഞ്ചരിച്ച് സ്ത്രീകളുടെ മാലപൊട്ടിക്കുന്നതായി സൂചന ലഭിച്ചു. മോഷ്ടിച്ച ബൈക്കില്‍ പ്രതികൾ പെരിന്തല്‍മണ്ണയിലേക്ക് വരുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തല്‍മണ്ണയില്‍ വച്ച് പൊലീസ് സിദ്ദീഖിനേയും അബ്ദുള്‍ അസീസിനേയും പിടികൂടുകയായിരുന്നു.
എസ്ഐ രാജീവ്‌കുമാർ, പ്രൊബേഷന്‍ എസ്ഐ ഷൈലേഷ്, ഉല്ലാസ്, സജീര്‍ എന്നിവരും പെരിന്തല്‍മണ്ണ ഡന്‍സാഫ് ടീമും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..