മലപ്പുറം
ജില്ലയിലെ വിവിധ കോളേജുകളിൽ 7,85,85,093 രൂപയുടെ പദ്ധതികൾക്ക് ഉന്നത വിദ്യാഭ്യാസ സമിതി പ്രവർത്തക യോഗം അനുമതി നൽകി. തിരൂർ തുഞ്ചൻ സ്‌മാരക കോളേജ്, മങ്കട ഗവ. കോളേജ്, കൊണ്ടോട്ടി ആർട്‌സ് ആൻഡ് സയൻസ് കോളേജ്, മലപ്പുറം വനിത കോളേജ്, താനൂർ ഗവ. കോളേജ് എന്നിവിടങ്ങളിലാണ് വിവിധ പ്രവൃത്തികൾക്ക് ഭരണാനുമതിയായത്.
മങ്കട ഗവ. കോളേജിൽ സൈക്കോളജി, കംപ്യൂട്ടർ ലാബ് നിർമാണത്തിന് 15,72,000 രൂപ അനുവദിച്ചു. ഐടി ഉപകരണങ്ങൾ വാങ്ങാൻ 15,33,615 രൂപയും അനുവദിച്ചു. കൊണ്ടോട്ടി ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഐക്യുഎസി റൂം, ബിടിഎച്ച്‌എം ലാബ് എന്നിവ നിർമിക്കാൻ 17,00,000 രൂപയും ലിഫ്‌റ്റ്, ഭിന്നശേഷിക്കാർക്കുള്ള റാമ്പ് നിർമാണം, പ്രധാന ബ്ലോക്കിന്റെ മുൻവശം മോടിപിടിപ്പിക്കൽ എന്നിവയ്‌ക്ക് ഒന്നര കോടി രൂപയും അനുവദിച്ചു.
മലപ്പുറം വനിത കോളേജ് ചുറ്റുമതിൽ, ഗേറ്റ് നിർമാണം എന്നിവയ്‌ക്ക് 76 ലക്ഷം, താനൂർ ഗവ. കോളേജ് ചുറ്റുമതിൽ നിർമാണത്തിന് രണ്ടര കോടി രൂപ, തവനൂർ ഗവ. കോളേജിൽ ഐടി ഉപകരണങ്ങൾക്ക് 17,69,478 രൂപ എന്നിങ്ങനെയും വകയിരുത്തി. സംസ്ഥാനത്തെ 75 സർക്കാർ കോളേജുകളിൽ 250 സ്‌മാർട്ട് ക്ലാസ് റൂമുകൾ നിർമിക്കാൻ 6,31,25,000 രൂപയ്‌ക്കും ഭരണാനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുക ലഭിച്ചതും മലപ്പുറം ജില്ലയ്‌ക്കാണ്.
തുഞ്ചൻ കോളേജ്
തിളങ്ങും.
തിരൂർ തുഞ്ചൻ സ്‌മാരക ഗവ. കോളേജിൽ മാത്രം 2,44,10,000 രൂപയുടെ പ്രവൃത്തികൾക്കാണ് ഭരണാനുമതിയായത്. കോളേജിന്റെ ആധുനികവൽക്കരണത്തിന് 89 ലക്ഷം, പ്രധാന ബ്ലോക്ക് ബിൽഡിങ്, മാത്‌സ് ബ്ലോക്ക്, ഓഡിറ്റോറിയം, അമിനിറ്റി ബ്ലോക്ക്, കാന്റീൻ എന്നിവയുടെ പെയിന്റിങ്ങിന് 38.80 ലക്ഷം എന്നിങ്ങനെയാണ് ഭരണാനുമതി. ലിഫ്‌റ്റ് നിർമാണത്തിന് 68.30 ലക്ഷം, പടിപ്പുര, ടോയ്‌ലറ്റ് ബ്ലോക്ക്, സ്‌റ്റേജ് നവീകരണം എന്നിവയ്‌ക്കും പാർക്കിങ് ഏരിയ നിർമാണത്തിനും 48 ലക്ഷം രൂപയും അനുവദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..