നിലമ്പൂർ
മലയോര ജനതയുടെ കാത്തിരിപ്പ് അവസാനിക്കുന്നു. നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിൽ ബ്ലഡ് സെന്റർ യാഥാർഥ്യമാകുന്നു. മുൻ രാജ്യസഭാ എംപി കെ കെ രാഗേഷിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ ചെലവിട്ടാണ് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനുമുകളില് ബ്ലഡ് സെന്റർ ഒരുക്കിയത്.
കെഎസ്എസിഎസ്, എൻഎച്ച്എം, ജില്ലാ പഞ്ചായത്ത് എന്നിവയുടെ ഫണ്ടുപയോഗിച്ചാണ് സെന്ററിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങിയത്. കഴിഞ്ഞ ആഗസ്തിൽ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പരിശോധന പൂർത്തീകരിച്ചു. അഞ്ചു വർഷത്തേക്ക് സംസ്ഥാന ഡ്രഗ് കൺട്രോളറുടെ ലൈസൻസും ലഭിച്ചു.
സെന്ററില്‍ ഒരേസമയം രണ്ടുപേർക്ക് രക്തം ദാനംചെയ്യാം. 500 യൂണിറ്റ് രക്തം സൂക്ഷിക്കാം. രക്തത്തിലെ ഘടകങ്ങൾ വേർതിരിക്കാനുള്ള ക്രയോഫ്യൂജ് അടക്കം സ്ഥാപിച്ചു. റിസ്പഷൻ കം ബ്ലഡ് ഇഷ്യൂ കൗണ്ടർ, കൗൺസിലർ റൂം, മെഡിക്കൽ എക്സാമിനേഷൻ റൂം, ഡോണർ വെയിറ്റിങ് ഏരിയ, ബ്ലഡ് കളക്ഷൻ റൂം, സ്റ്റോർ റൂം, കോംപോണന്റ് പ്രിപ്രേഷൻ റൂം, ശുചിമുറി, ക്വാളിറ്റി കൺട്രോൾ റൂം എന്നിവ അടങ്ങുന്നതാണ് പുതിയ ബ്ലഡ് സെന്റർ. ഇലക്ട്രിക്കൽ ജോലികളും ലാബ് ടെക്നീഷ്യൻ ജീവനക്കാരടക്കമുള്ളവരുടെ നിയമനംകൂടി ലഭ്യമായാൽ ബ്ലഡ് സെന്റര്‍ നാടിന് സമർപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..