മലപ്പുറം
മലപ്പുറം നഗരസഭാ ഡ്രൈവർ പി ടി മുകേഷിനെ മുസ്ലിംലീഗ് കൗൺസിലർമാർ ആക്രമിച്ച കേസിൽ പൊലീസ് നഗരസഭയിൽ തെളിവെടുപ്പ് നടത്തി. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തിങ്കളാഴ്ച പകൽ 2.30ന് തുടങ്ങിയ തെളിവെടുപ്പ് വൈകിട്ടുവരെ നീണ്ടു. ഡ്യൂട്ടിയിലായിരുന്ന മുകേഷിനെ വിളിച്ചുവരുത്തി മർദിച്ച എൻജിനിയറിങ് വിഭാഗം ഓഫീസിനുസമീപത്തെ വിശ്രമ മുറി, ഓഫീസ് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടന്നു. എൻജിനിയറിങ് വിഭാഗം ഓഫീസിലെ ജീവനക്കാരുടെ മൊഴിയെടുത്തു. സംഭവം നടന്ന സമയത്തിനുമുമ്പും ശേഷവുമുള്ള സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം കംപ്യൂട്ടറുകൾ ഡിവൈഎസ്‌പി ഓഫീസിൽ ലഭ്യമാക്കാൻ നിർദേശം നൽകി.
സർക്കാർ ഉദ്യോഗസ്ഥനെ ജോലി തടസപ്പെടുത്തി മർദിച്ചതിന് ഐപിസി 332ാം വകുപ്പ് പ്രകാരമാണ് കേസ്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസിൽ അന്വേഷണം ആരംഭിച്ചതോടെ പ്രതികളായ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ നൂറേങ്ങൽ സിദ്ദീഖ്, പി കെ സക്കീർ ഹുസൈൻ, കൗൺസിലർമാരായ ഷാഫി മുഴിക്കൽ, എ പി ശിഹാബ് എന്നിവർ ഒളിവിലാണ്. കഴിഞ്ഞ ബുധൻ പകലായിരുന്നു മുകേഷിനെ ലീഗ് കൗൺസിലർമാർ മർദിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..