മലപ്പുറം
കിളിക്കൂട്, ഇറാനി പോള, തരിവട്ട്, എഗ്ഗ് ബോക്സ്, മൂസാൻകലിയാ, ന്യൂജൻ കള്ളപ്പം ഇതൊക്കെ സ്റ്റാർ ഹോട്ടൽ വിഭവങ്ങളാണെന്ന് കരുതിയാൽ തെറ്റി. സ്വാദിഷ്ടമായ ഈ രുചിഭേദങ്ങൾ ‘പലമയുടെ പലഹാരക്കൂട്ട്’ പാചക മത്സരത്തിൽ തയ്യാറാക്കിയ വിഭവങ്ങളാണ്. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരൂർ പച്ചാട്ടിരി പിഎഎൻഎംഎസ് എയുപി സ്‌കൂളിലാണ് ‘പലമയുടെ പലഹാരക്കൂട്ട് ’ പാചകമത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ രണ്ട് ദമ്പതികൾ ഉൾപ്പെടെ 106 പേർ പങ്കെടുത്തു. കലത്തപ്പം, കുമ്പളപ്പം, കിണ്ണത്തപ്പം, ചട്ടിപ്പത്തിരി, അട, കൊഴുക്കട്ട, വിവിധയിനം കട്‌ലറ്റ്, റവ ലഡു തുടങ്ങിയ മലബാർ നാടൻവിഭവങ്ങൾ മത്സരത്തിലെ പ്രധാന ആകർഷണമായി. മത്സരത്തിൽ ജമീല ചാന്ദിരകത്ത് വെട്ടം ഒന്നാംസ്ഥാനവും ഫാത്തിമത്ത് സിമീജ തലക്കാട് രണ്ടാംസ്ഥാനവും ബിസ്മിത ചെറിയമുണ്ടം മൂന്നാംസ്ഥാനവും നേടി.
ഞായറാഴ്‌ച പകൽ രണ്ടോടെ ആരംഭിച്ച മത്സരം തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ അഡ്വ. യു സൈനുദ്ദീൻ ഉദ്ഘാടനംചെയ്തു. മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റ് സി പി റംല അധ്യക്ഷയായി. തിരൂർ ഷൈനിങ് ഷെഫ് കോളേജ് ഉടമ പി ടി ഫാത്തിമ റൂബി, ഹാജറ ഷാജി എന്നിവർ വിധിനിർണയം നടത്തി. സിപിഐ എം ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസക്കുട്ടി, ജില്ലാ പഞ്ചായത്തംഗം ഇ അഫ്സൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു. എം ഇ വൃന്ദ, സി പി സുൾഫത്ത്, തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് വി ശാലിനി, തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പ, വെട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രജനി, കെ ഉഷ, പി വസന്ത, സുനന്ദ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..