മലപ്പുറം
ഡൽഹിയിൽ നടക്കുന്ന 17 വയസിനുതാഴെയുള്ളവരുടെ സുബ്രതോ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ കേരളം ക്വാർട്ടറിൽ. തുടർച്ചയായ മൂന്നാം ജയത്തിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് കേരളത്തിനുവേണ്ടി കളിക്കുന്ന അത്താണിക്കൽ എംഐസി ഹയർ സെക്കൻഡറി സ്‌കൂൾ ടീം ക്വാർട്ടറിലേക്ക് കുതിച്ചത്. ഒമ്പതിനാണ് ക്വാർട്ടർ.
ബുധനാഴ്‌ചത്തെ മത്സരത്തിൽ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത അഞ്ചു ഗോളിന് കീഴടക്കി. കേരളത്തിനുവേണ്ടി മുഹമ്മദ് സമീർ രണ്ടും സന്ദീപ് ബഹദൂർസിങ്, അദ്‌നാൻ, അമൽ ഷിനാജ് എന്നിവർ ഓരോ ഗോളും നേടി. അരുണാചൽപ്രദേശിനെതിരെ ഒന്നിനെതിരെ ഏഴു ഗോളടിച്ചാണ് ചാമ്പ്യൻഷിപ്പിലെ കേരളത്തിന്റെ തുടക്കം.
ആരിസ് ഖാന്റെയും ഷിനാജിന്റെയും സമീറിന്റെയും ഇരട്ട ഗോളും ആകാശിന്റെ ഒരു ഗോളുമാണ് അരുണാചലിന്റെ വല നിറച്ചത്. രണ്ടാം മത്സരത്തിൽ ക്യാപ്‌റ്റൻ അദ്‌നാന്റെയും (രണ്ട്), വൈസ് ക്യാപ്‌റ്റൻ ആകാശിന്റെയും (ഒന്ന്) ഗോളിൽ ഛത്തീസ്‌ഗഢിനെയും തോൽപ്പിച്ചു (3–-2).
പൂൾ ഡി ജേതാക്കളായ കേരളം പൂൾ സി ജേതാക്കളായ ചണ്ഡിഗഢിനെയാണ് ഡൽഹി അംബേദ്‌കർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടറിൽ നേരിടുക. അഞ്ച് ഇന്ത്യൻ താരങ്ങളുൾക്കൊള്ളുന്നതാണ് ചണ്ഡിഗഢ് ടീം.
മികച്ച ഫോമിലുള്ള കേരളത്തിന്റെ കുട്ടികൾ ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് പരിശീലകനും മാനേജരും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..