തിരൂർ
തുഞ്ചന്‍ ഉത്സവത്തിന് 16ന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ തിരിതെളിയും. രാവിലെ 10ന് തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്‍ ഉദ്ഘാടനംചെയ്യും. 19 വരെയാണ് ഉത്സവം. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയർമാൻ എം ടി വാസുദേവൻ നായർ അധ്യക്ഷനാകും. പകൽ 11ന് ബാലചന്ദ്രൻ ചുള്ളിക്കാട് തുഞ്ചൻ സ്മാരക പ്രഭാഷണം നിർവഹിക്കും. 12ന് കോളേജ് വിദ്യാർഥികൾക്കുള്ള ദ്രുതകവിത രചനാമത്സരവും 1.30ന് സാഹിത്യക്വിസും.
വൈകിട്ട് നാലിന് കോഴിക്കോട് ആകാശവാണിയുടെ കവിസമ്മേളനം. ആറിന് തുഞ്ചൻ കലോത്സവം കവി കരിവെള്ളൂർ മുരളി ഉദ്ഘാടനംചെയ്യും. ഏഴിന് അപർണാ രാജീവിന്റെ ഹൃദയഗീതങ്ങൾ അരങ്ങേറും. 17ന് രാവിലെ പത്തിന് കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന "ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി ശതാബ്ദി' സെമിനാര്‍ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഉദ്ഘാടനംചെയ്യും. മിനി പ്രസാദ്, വീരാൻകുട്ടി, ഷംസാദ് ഹുസൈൻ, ഡി അനിൽകുമാർ എന്നിവർ പ്രബന്ധം അവതരിപ്പിക്കും. വൈകിട്ട് 5.30ന് കാളിദാസ് എടക്കുളം സംഗീതകച്ചേരിയും ഏഴിന് ശശികല നെടുങ്ങാടിയും സംഘവും പൂതപ്പാട്ടും അവതരിപ്പിക്കും.
18ന് രാവിലെ എട്ടിന് എഴുത്താണി എഴുന്നള്ളിപ്പ്. പത്തിന് "മലയാള നോവലിന്റെ വികാസം' സെമിനാറിൽ പി കെ രാജശേഖരൻ അധ്യക്ഷനാകും. കെ എം അനിൽ, ടി വി സുനീത, വൈശാഖൻ, എം ഡി രാധിക, കെ വി സജയ്, എം സി ശ്രീഹരി എന്നിവർ പ്രബന്ധം അവതരിപ്പിക്കും. വൈകിട്ട് 4.30ന് കോട്ടക്കൽ കവി കുലഗുരു പി വി കൃഷ്ണവാരിയർ അക്ഷരശ്ലോക പരിഷത്തിന്റെ അക്ഷരശ്ലോകം. 6.30ന് ലീലാ സാംസന്റെ ഭരതനാട്യം.
19ന് രാവിലെ പത്തിന് ദേശീയ സെമിനാർ സി രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. പ്രഭാവർമ്മ അധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. എംഎൽഎമാരായ കുറുക്കോളി മൊയ്തീൻ, പി നന്ദകുമാർ എന്നിവർ സംസാരിക്കും. ഏഴിന് കോഴിക്കോട് സങ്കീർത്തനയുടെ "വേട്ട' നാടകം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..