മലപ്പുറം
മലപ്പുറം നഗരസഭാ ഡ്രൈവർ പി ടി മുകേഷിനെ ആക്രമിച്ച കേസിൽ പ്രതികളായ മുസ്ലിംലീഗ് കൗൺസിലർമാർ ഒളിവിൽ. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികളായ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ നൂറേങ്ങൽ സിദ്ദീഖ്, പി കെ സക്കീർ ഹുസൈൻ, കൗൺസിലർമാരായ ഷാഫി മുഴിക്കൽ, എ പി ശിഹാബ് എന്നിവരാണ് മുങ്ങിയത്. സർക്കാർ ഉദ്യോഗസ്ഥനെ ജോലിതടസപ്പെടുത്തി മർദിച്ചതിന് ഐപിസി 332 വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ ബുധൻ പകൽ നഗരസഭയിൽവച്ചാണ് മുകേഷിനെ ലീഗ് കൗൺസിലർമാർ വളഞ്ഞിട്ടാക്രമിച്ചത്. തലയ്ക്കും നെഞ്ചിലും ഇടതുകൈയ്ക്കും സാരമായി പരിക്കേറ്റ മുകേഷ് മലപ്പുറം താലൂക്കാശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലും ചികിത്സതേടി.
ലീഗ് ഭരണസമിതി നിയമിച്ച താൽക്കാലിക ജീവനക്കാർ നൽകുന്ന ജോലിസംബന്ധമായ നിർദേശം സ്ഥിരം ജീവനക്കാരായ ഡ്രൈവർമാർ തള്ളിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. താൽക്കാലിക ജീവനക്കാരും ഭരണസമിതിയിലെ ചിലരും ഔദ്യോഗിക വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ സ്ഥിരം ഡ്രൈവർമാർ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതരായ ലീഗ് കൗൺസിലർമാർ മുകേഷിനെ ഭീഷണിപ്പെടുത്തി മർദിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച നഗരസഭക്ക് മുന്നിൽ പ്രകടനം നടത്തിയ ജീവനക്കാർക്കുനേരെയും ലീഗ് കൗൺസിലർമാരുടെ നേതൃത്വത്തിൽ അക്രമമഴിച്ചുവിട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..