മലപ്പുറം
അസംഘടിതരായ തെരുവുകച്ചവടക്കാർക്കായുള്ള പിഎം സ്വനിധി വായ്‌പാ പദ്ധതി പ്രാവർത്തികമാക്കി കുടുംബശ്രീ ജില്ലാ മിഷൻ. കോവിഡും ലോക്ക്ഡൗണുകളും പ്രതിസന്ധിയിലാക്കിയപ്പോൾ ഉപജീവനമാർഗം പുനരാരംഭിക്കുന്നതിനായി സാമ്പത്തിക പിന്തുണ നൽകാനാണ് പദ്ധതി തുടങ്ങിയത്. നഗരസഭകളിൽ കുടുംബശ്രീ വളന്റിയർമാരെ നിയമിച്ചിട്ടുണ്ട്.
നഗരങ്ങളിലെ വഴിയോര കച്ചവടക്കാർക്ക് ഈടില്ലാതെയാണ് വായ്‌പ നൽകുന്നത്. ഏഴു ശതമാനം പലിശ സബ്സിഡിയോടെ ആദ്യഘട്ടത്തിൽ 10,000 രൂപയും കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് രണ്ടാംഗഡുവായി 20,000 രൂപയും മൂന്നാംഗഡുവായി 50,000 രൂപയും ലഭിക്കും. നഗരസഭയുടെ വഴിയോര കച്ചവട സർവേയിൽ തിരിച്ചറിയൽ കാർഡും വെൻഡിങ് സർട്ടിഫിക്കറ്റും ലഭിച്ചവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം. സർവേയിൽ ഉൾപ്പെടാത്തവർക്കും കുടുംബശ്രീ അനൗദ്യോഗിക സംരംഭകർക്കും നഗരസഭയുടെ ശുപാർശക്കത്ത് ആവശ്യമാണ്.
ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ നാലായിരത്തിലേറെ പിഎം സ്വാനിധി വായ്‌പ പാസാക്കിയിട്ടുണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ–--ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത് പറഞ്ഞു. തെരുവോരക്കച്ചവടക്കാരെ പദ്ധതിയുടെ ഭാഗമാക്കി ലൈസൻസും യൂണിഫോമും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും ലഭ്യമാക്കി അവരെ ഒരൊറ്റ ബ്രാൻഡിങ്ങിലേക്ക് എത്തിക്കാനാണ് ശ്രമം. മെഹന്ദി ഡിസൈൻചെയ്ത് നൽകുന്നവർ, കടകളിൽ അല്ലാതെ മീൻകച്ചവടം നടത്തുന്നവർ, വീട്ടിൽവച്ച് തയ്ച്ച്കൊടുക്കുന്നവർ, ചെറിയ രീതിയിൽ വീട്ടിൽ വച്ച് വസ്ത്ര വിപണനം ചെയ്യുന്നവർ, ചെറിയ തോതിൽ വീട്ടിൽ/ തൊടിയിൽ പച്ചക്കറി കൃഷിചെയ്ത് വിൽപ്പന നടത്തുന്നവർ, പാൽ വിൽപ്പന, മുട്ട വിൽപ്പന, പലഹാരങ്ങൾ/കേക്ക്, ഊണ് എന്നിവ തയ്യാറാക്കി വിൽക്കുന്നവർ എന്നിങ്ങനെ ലൈസൻസ് ഇല്ലാത്ത തെരുവുകച്ചവട സ്വഭാവമുള്ള സംരംഭകർ വായ്പക്ക് അർഹരാണ്. ആധാർ കാർഡ് കോപ്പി, ആധാറുമായി ലിങ്ക്ചെയ്ത ഫോൺ (കോർ ബാങ്കിങ് ഉള്ള ബാങ്ക്), പാസ്ബുക്ക് കോപ്പി, റേഷൻ കാർഡ് കോപ്പി, ഒരു ഫോട്ടോ എന്നിവ സമർപ്പിക്കണം. വാർഡുതലത്തിൽ വായ്‌പാ ക്യാമ്പുകൾ സംഘടിപ്പിക്കും. അപേക്ഷകർക്ക് സിഡിഎസ് മുഖേന രജിസ്റ്റർചെയ്യാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..