മലപ്പുറം
നിറംപിടിപ്പിച്ച നുണക്കഥകളാൽ എൽഡിഎഫ് സർക്കാറിനെ തകർക്കാൻ കഴിയില്ലെന്നും കണ്ണിലെ കൃഷ്‌ണമണിപോലെ സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ച് ആയിരങ്ങൾ പങ്കെടുത്ത ബഹുജനറാലി. ജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്ന സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അപകീർത്തിപ്പെടുത്തുന്ന യുഡിഎഫ്–-ബിജെപി–-എസ്‌ഡിപിഐ–- -ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെയുള്ള താക്കീതായി ബഹുജനറാലി.
മലപ്പുറം ടൗൺഹാളിൽ നടന്ന റാലിയിൽ മഴയെ അവഗണിച്ചുകൊണ്ട് ആയിരങ്ങൾ എത്തി. നിശ്‌ചയിച്ച പ്രവർത്തകർ മാത്രമാണ് പങ്കെടുക്കേണ്ടിയിരുന്നതെങ്കിലും ടൗൺഹാളും പരിസരവും നിറഞ്ഞ് ജനസാഗരം റോഡിലേക്കു നീണ്ടു. മലപ്പുറത്തിന്റെ മണ്ണും മനസ്സും സർക്കാറിന് പിന്തുണയേകി. ടൗൺഹാളിനു പുറത്ത് പ്രത്യേകം സ്‌ക്രീൻ സജ്ജീകരിച്ചിരുന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ബഹുജനറാലി ഉദ്‌ഘാടനംചെയ്‌തു.
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അധ്യക്ഷനായി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി പി മുരളി, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താണി, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ആലീസ് മാത്യു, ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പി എം സഫറുള്ള, എൽജെഡി ജില്ലാ പ്രസിഡന്റ് സബാഹ് പുൽപ്പറ്റ, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ശിഹാബുദ്ദീൻ, ഡെമൊക്രാറ്റിക് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം എ വിറ്റാജ്, കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് കെ പി പീറ്റർ, കേരള കോൺഗ്രസ് സ്‌കറിയാ വിഭാഗം നേതാവ് ബാബു പറയത്തുകാട്ടിൽ എന്നിവർ സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്‌ണദാസ് സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി കെ സൈനബ, പി ശ്രീരാമകൃഷ്‌ണൻ എന്നിവരും വേദിയിലുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..