തേഞ്ഞിപ്പലം
ആവേശത്തിരയിളക്കി മുന്നോട്ട് കുതിക്കാൻ കൊച്ചു കൂട്ടുകാർക്ക് പ്രചോദനവുമായി അമേരിക്കൻ നീന്തൽ താരങ്ങളെത്തി. ചേലേമ്പ്ര സ്വീംഫിൻ നീന്തൽ അക്കാദമി താരങ്ങളെ പരിചയപ്പെടാനും പരിശീലനം കാണാനുമാണ് അരിസ്വാനയിൽനിന്നുള്ള ഒളിമ്പിക്‌സ് താരങ്ങളായ ജൂലിയ ഹാബോബും നോറ സെലസ്കിയും എത്തിയത്. ചെന്നൈയിലെ യുഎസ് കോൺസുലേറ്റിന്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ വ്യക്തിത്വ വികസനവും ശാക്തീകരണവും ലക്ഷ്യമിട്ട് ഗോതീശ്വരം ബീച്ചിൽ നടന്ന റൈഡിങ് ദി വേവ് (തിര മേലുള്ള സവാരി) പരിശീലകരായാണ് കേരളത്തിൽ എത്തിയത്.
ഗോതീശ്വരത്ത് നടന്ന പരിശീലനത്തിൽ അക്കാദമിയിലെ പി അശ്വനി, ദേവിക സ്മനീഷ് എന്നീ വിദ്യാർഥികളും അക്കാദമി കോച്ച് ഹാഷിർ ചേലൂപ്പാടവും പങ്കെടുത്തിരുന്നു. ഇവരിൽനിന്നും അക്കാദമിയെക്കുറിച്ചറിഞ്ഞാണ് താരങ്ങൾ എത്തിയത്.
ഇടിമുഴിക്കൽ പള്ളിക്കുളത്തിലെ പരിമിതമായ സൗകര്യങ്ങളിൽനിന്ന് മിന്നും താരങ്ങളെ സൃഷ്ടിച്ചെടുത്ത കോച്ച് ഹാഷിറിന്റെ മികവിനെയും കുട്ടികളുടെ കഠിന പ്രയത്നത്തേയും താരങ്ങൾ പ്രശംസിച്ചു.
ആശംസകൾ അറിയിച്ച് കുട്ടികളും രക്ഷിതാക്കളും ഒരുക്കിയ വിരുന്നിലും പങ്കെടുത്താണ് താരങ്ങൾ മടങ്ങിയത്.
ആയിരത്തോളം കുട്ടികൾക്ക് ഹാഷിർ ഇതിനകം നീന്തൽ പഠിപ്പിച്ചുകഴിഞ്ഞു. ചേലേമ്പ്രയിൽ ആധുനിക സൗകര്യങ്ങളുള്ള നീന്തൽക്കുളം യാഥാർഥ്യമാക്കാൻ അധികാരികൾക്ക് അപക്ഷ നൽകി കാത്തിരിക്കയാണ് അക്കാദമി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..