28 March Thursday

ബേബി വീണ്ടും നിവരും

സ്വന്തം ലേഖകൻUpdated: Tuesday Oct 4, 2022

നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്കുതാഴെ തളർന്ന ആദിവാസി യുവാവ് ബേബിയെ എടക്കര കൗക്കാട് ഗവ. ആയുർവേദ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ

എടക്കര
നട്ടെല്ലിന്‌ ക്ഷതമേറ്റ്‌ കിടപ്പിലായ ആദിവാസി യുവാവിന്റെ ചികിത്സയ്‌ക്ക്‌ തുടക്കം. കരുളായി വനത്തിനുള്ളിൽ പുലിമുണ്ട ചോലനായ്ക്കർ ആദിവാസി കോളനിയിലെ താളിപ്പുഴ ചെടയന്റെ മകൻ ബേബി (36)യെയാണ്‌ തുടർ ചികിത്സയ്‌ക്കായി എടക്കര കൗക്കാട് ഗവ. ആയുർവേദ ആശുപത്രിയിൽ എത്തിച്ചത്‌. നിലമ്പൂർ ഐടിഡിപി പ്രൊജക്ട് ഓഫീസർ ശ്രീരേഖ എല്ലാ സഹായവും ഉറപ്പുവരുത്തി. എടക്കര കൗക്കാട് ഗവ. ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷർമിളയുടെയും സീനിയർ മെഡിക്കൽ ഓഫീസർ ജോമോൻ ജോസഫ് ഡാനിയേലിന്റെയും മേൽനോട്ടത്തിലാണ്‌ ചികിത്സ. 
കാട്ടിനകത്ത്‌ തേൻ ശേഖരിച്ച് മടങ്ങവെ പാറയിൽ വീണാണ്‌ ബേബിയുടെ നട്ടെല്ലിന്‌ ക്ഷതമേറ്റത്‌. പത്തുവർഷം മുമ്പായിരുന്നു അപകടം. അരയ്ക്കു താഴെ തളർന്ന്‌ കിടപ്പിലായി. ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും തുടർന്ന്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും ചികിത്സയിലായിരുന്നു. പിന്നീട്‌ ചികിത്സയോട്‌ വിമുഖത കാണിച്ച്‌ കാട്ടിനുള്ളിൽ കഴിഞ്ഞ ബേബിയെ പി വി അൻവർ എംഎൽഎയുടെ നിർദേശപ്രകാരമാണ്‌ വീണ്ടും സർക്കാർ സംവിധാനത്തിൽ ആശുപത്രിയിൽ എത്തിച്ചത്‌. ഐടിഡിപി ടിഇ ഒ മധു, ട്രൈബൽ പ്രൊമോട്ടർ വിനു മാഞ്ചീരി, സുധീഷ് പൂളക്കപ്പാറ, സോഷ്യൽ വർക്കർ ജിബിൻ, വി കെ ഷാനവാസ് എന്നിവർ ബേബിയെ ആശുപത്രിയിലെത്തിക്കാൻ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top