എടവണ്ണ
ഒതായി പുത്തൻവീട്ടിൽ മുസ്തഫ (67)യും അനിയൻ അബ്ദുൽ റസാഖും അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ഓർമകളിലാണ്. 41 വർഷം മുമ്പ് 1980 ജൂലൈ 31നാണ് ആ സ്വരമാധുരി മാഞ്ഞത്. അതിനുമുമ്പ് ഗന്ധർവ ഗായകൻ തങ്ങൾക്കെഴുതിയ കത്തും ഓട്ടോഗ്രാഫ് സഹിതം അയച്ച ഫോട്ടോയും ഇന്നും പൊന്നുപോലെ സൂക്ഷിക്കുകയാണ് ഈ കുടുംബം. ചെറുപ്പകാലത്ത് വീട്ടിലെ വലിയ റേഡിയോയിൽ കേട്ട റഫിയുടെ പാട്ടുകളാണ് ഈ സഹോദരങ്ങളെ ആ ശബ്‌ദത്തോടടുപ്പിച്ചത്. തുടർന്ന് 1973ൽ അബ്‌ദുൽ റസാഖ് ബോംബെയിലെ മുഹമ്മദ് റഫിയുടെ വിലാസത്തിലേക്ക് ഒരു ഫോട്ടോ ആവശ്യപ്പെട്ട് കത്തയച്ചു. അത്ഭുതമെന്ന് പറയട്ടെ, കത്തിനുള്ള മറുപടിയും ഫോട്ടോയും അദ്ദേഹം തിരിച്ചയച്ചു. അതിലെ വരികൾ ഇങ്ങനെയായിരുന്നു: ‘‘എനിക്ക് എല്ലാ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്ന നിങ്ങളുടെ കത്ത് ലഭിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. നിങ്ങളുടെ ആശംസകൾക്ക് ഞാൻ വളരെ നന്ദി പറയുന്നു, നിങ്ങളുടെ ആഗ്രഹപ്രകാരം ഒരു ഓട്ടോഗ്രാഫ് ചെയ്ത ഫോട്ടോ ഇവിടെ അയയ്ക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഇത് നിങ്ങളുടെ ആഗ്രഹം നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു’’. ഇതിനുപിന്നാലെ 1973ൽ റഫി കോഴിക്കോട് മാനാഞ്ചിറയിൽ വരുന്നുണ്ടെന്ന നോട്ടീസും വന്നു. അഞ്ച് രൂപയായിരുന്നു ടിക്കറ്റ്. അന്ന് കുടുംബസമേതം റഫിയുടെ പാട്ട് നേരിട്ട് കേൾക്കാനും ഇവർക്ക് അവസരം ലഭിച്ചു. പി വി അൻവർ എംഎൽഎയുടെ പിതാവിന്റെ ജ്യേഷ്‌ഠന്റെ മക്കളാണ് ഇരുവരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..