മലപ്പുറം
സാമ്പത്തികവർഷം എട്ട് മാസം പിന്നിട്ടിട്ടും ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതി ചെലവ് 15.13 ശതമാനം മാത്രം. നവംബർ 27 വരെ ജില്ലാ പഞ്ചായത്ത് 88.28 കോടി രൂപയിൽ 13.36 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. സംസ്ഥാനത്തുതന്നെ ഏറ്റവും മോശം പ്രവർത്തനമാണ് മുസ്ലിംലീഗ് നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്തിൽ നടക്കുന്നത്. സംസ്ഥാനത്ത് 12–-ാം സ്ഥാനത്താണ് മലപ്പുറം ജില്ലാ പഞ്ചായത്ത്. പത്തനംതിട്ട, ഇടുക്കി ജില്ലാ പഞ്ചായത്തുകൾ മാത്രമാണ് മലപ്പുറത്തിന് പിന്നിലുള്ളത്.
പദ്ധതി നിർവഹണം വേഗത്തിലാക്കാൻ തദ്ദേശ വകുപ്പും സർക്കാരും നിർദേശം നൽകിയിട്ടുണ്ടെങ്കിലും മലപ്പുറം ജില്ലാ പഞ്ചായത്തിന് അതിനു സാധിക്കുന്നില്ല. പല പദ്ധതികളും പാതിവഴിയിലാണ്. സംസ്ഥാന സർക്കാർ നേരിട്ട് നടപ്പിലാക്കുന്ന പൊതുമരാമത്ത് പ്രവൃത്തി അതിവേഗം പുരോഗമിക്കുമ്പോഴാണ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഭരണത്തിലെ കെടുകാര്യസ്ഥതകൊണ്ട് ചെലവഴിക്കാൻ കഴിയാതെ കിടക്കുന്നത്.
എന്നാൽ, ട്രഷറിയിൽ നൽകിയിട്ടുള്ള ബില്ലുകൾ മാറിക്കഴിഞ്ഞ് മാത്രമേ അത് പദ്ധതി ചെലവിൽ കാണിക്കുകയുള്ളൂവെന്നും പദ്ധതി നിർവഹണം 20 ശതമാനം പിന്നിട്ടുകഴിഞ്ഞിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എൻ എ അബ്ദുൾ റഷീദ് പറഞ്ഞു. ഡിസംബർ പൂർത്തിയാകുമ്പോഴേക്കും 50 ശതമാനത്തിലേക്ക് എത്തും. നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് പദ്ധതികൾ വേഗത്തിലാക്കാൻ നിർദേശം നൽകിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..