മലപ്പുറം
മലപ്പുറത്തിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പലയിടത്തും ശിലാഫലകങ്ങളിൽ ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ പേരുകാണാം. ഒന്നുകിൽ ഉദ്‌ഘാടനത്തിന്റെ, അല്ലെങ്കിൽ പ്രവൃത്തി ഉദ്‌ഘാടനത്തിന്റെ... ടൂറിസം ഭൂപടത്തിൽ മലപ്പുറം എന്ന പേര് അടയാളപ്പെടുത്താൻ ടൂറിസം മന്ത്രിയായിരുന്ന കോടിയേരി വഹിച്ച പങ്ക് ഏറെ വലുത്.
ജില്ലയുടെ പ്രാദേശിക വൈവിധ്യം വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ചത് കോടിയേരിയുടെ പ്രവർത്തനങ്ങളിലൂടെയാണ്. 2006ലെ എൽഡിഎഫ് സർക്കാരിൽ ടൂറിസം മന്ത്രിയായിരുന്ന അദ്ദേഹം ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. തിരൂർ, പെരിന്തൽമണ്ണ, എടക്കര, നിലമ്പൂർ തുടങ്ങിയ പ്രദേശങ്ങളിൽ പ്രാദേശിക വൈവിധ്യം നിലനിർത്തിക്കൊണ്ടുള്ള ടൂറിസം പദ്ധതികൾ നടപ്പാക്കി.
കടലും പുഴയും അതിരിടുന്ന പുറത്തൂർ പടിഞ്ഞാറെക്കര അഴിമുഖം പ്രദേശമായിരുന്നു. സൂര്യോദയവും സൂര്യാസ്തമയവും കണ്ടാസ്വദിക്കാൻ ഇരിപ്പിടം, കുട്ടികൾക്ക് വിനോദത്തിനായി പാർക്ക്, ഓപ്പൺ സ്റ്റേജ്, കഫേറ്റീരിയ എന്നിവ ഉൾപ്പെടുന്ന ബീച്ച് ടൂറിസം പദ്ധതി നടപ്പാക്കിയത് ഇക്കാലത്താണ്. 1.05 കോടി രൂപ ചെലവഴിച്ചാണ് ബീച്ച് ടൂറിസം പദ്ധതി നടപ്പാക്കിയത്.
2008 ജൂണിൽ കോടിയേരിയാണ് പദ്ധതി നിർമാണ പ്രവൃത്തി ഉദ്ഘാടനംചെയ്തത്. ചുങ്കത്തറ–- ആഢ്യൻപാറ റോഡ് യാഥാർഥ്യമാക്കിയത് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്. 10 കോടി 68 ലക്ഷം ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്. കോട്ടക്കുന്നിലും നിരവധി പദ്ധതികൾക്ക് കോടിയേരിയുടെ കാലത്ത് തുടക്കംകുറിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..