മലപ്പുറം
‘ഒരു ഈദ് ദിനത്തിൽ പെരുന്നാൾ സന്തോഷം പങ്കുവയ്‌ക്കാൻ കോടിയേരിയുടെ ഫോണിലേക്ക് ആശംസാ സന്ദേശം അയച്ചു. അതുകണ്ട ഉടൻ അദ്ദേഹം വിളിച്ച് ഒരുപാട് സംസാരിച്ചു’–- കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅ്‌ദിൻ അക്കാദമി ചെയർമാനുമായ ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാട് ഏറെ ദുഃഖത്തോടെയാണ് കേട്ടത്. വിയോഗം മതേതര കേരളത്തിന് തീരാനഷ്ടമാണ്.
ഒരുമിച്ച് യാത്രചെയ്തപ്പോൾ പങ്കുവച്ച ചിന്തകളും ആശയങ്ങളും ഓർമയിലുണ്ട്. പുഞ്ചിരിയോടെ കാര്യങ്ങൾ തുറന്നുപറയുന്ന അദ്ദേഹത്തിന്റെ സംസാരം ഏറെ ആകർഷിച്ചിരുന്നു. ഏതൊരു വിഷയവും പഠിച്ചശേഷമാണ് കൈകാര്യംചെയ്യാറുള്ളത്. ഹലാൽ വിവാദ സമയത്ത് തിരുവനന്തപുരത്തുവച്ച് കണ്ടപ്പോൾ ഹലാലിനെ കുറിച്ചും ഹറാമിനെ കുറിച്ചും ചോദിച്ചറിഞ്ഞു. രാഷ്ട്രീയ വിയോജിപ്പുകൾക്കപ്പുറം എല്ലാ വിഭാഗം ജനങ്ങളെയും ഒത്തൊരുമിപ്പിക്കാനും സൗഹാർദം കാത്തുസൂക്ഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുകയും ആവശ്യമായ സഹായങ്ങൾ ചെയ്തുതരികയും ചെയ്തിട്ടുണ്ട്. മഅ്ദിൻ അക്കാദമിയുടെ തുടക്കത്തിലും ഇരുപതാം വാർഷികം വൈസനിയത്തിന്റെ ഭാഗമായും അദ്ദേഹം സ്ഥാപനം സന്ദർശിച്ചിരുന്നു –- ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..