പെരിന്തൽമണ്ണ
മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണംനടത്തുന്ന രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്‌തു. ആലപ്പുഴ ചേർത്തല ചേന്നം സ്വദേശി അമ്പനാട് മഹേഷ് (46), ആലുവ അശോകപുരം കുറിയിക്കാട് മുഹമ്മദ് യാസീൻ (27) എന്നിവരാണ് പിടിയിലായത്. മഹേഷ് നാല്‍പ്പതോളം മോഷണക്കേസുകളിൽ പ്രതിയാണ്.
സെപ്തംബർ 23ന് രാത്രി പെരിന്തൽമണ്ണ കെഎം കോംപ്ലക്സിൽ നിര്‍ത്തിയിട്ട ബൈക്ക് കാണാതായിരുന്നു. തുടർന്ന് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. സമാന രീതിയിൽ കളവുനടത്തുന്ന മുൻ കുറ്റവാളികളെക്കുറിച്ചും സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. എറണാകുളത്തുനിന്നാണ് പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ സി അലവിയുടെ നിർദേശപ്രകാരം എസ്ഐഎ എം യാസിറും സംഘവും പ്രതികളെ പിടികൂടിയത്.
മോഷ്ടിച്ച ബൈക്ക് ഇവരിൽനിന്ന് കണ്ടെടുത്തു. ചോദ്യംചെയ്തതിൽ അന്നു രാത്രി ബൈക്കിൽ യാത്രചെയ്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായും പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. പ്രതികളെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എഎസ്ഐ വിശ്വംഭരൻ, എസ്‌സിപിഒ കെ എസ് ഉല്ലാസ് എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..