മലപ്പുറം
വ്യാജ തിമിംഗില ഛർദിലി (ആംബർഗ്രീസ്)ന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മേലാറ്റൂർ എടയാറ്റൂർ സ്വദേശികളായ വെമ്മുള്ളി അബ്ദുൾ റൗഫ് (40), വെമ്മുള്ളി മജീദ് (46), കണ്ണൂർ തളിപ്പറമ്പ് പൂമംഗലം സ്വദേശി വള്ളിയോട്ട് കനകരാജൻ (44), തിരൂർ പറപ്പൂർ സ്വദേശി പടിവെട്ടിപ്പറമ്പിൽ രാജൻ (48), ഒയൂർ സ്വദേശി ചിറ്റമ്പലം ജലീൽ (35) എന്നിവരാണ് പിടിയിലായത്.
മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് സംഘത്തെ 25 കിലോയോളം വ്യാജ ആംബർഗ്രീസും ആഡംബര കാറും സഹിതമാണ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം ഡിവൈഎസ്പി അബ്ദുൾ ബഷീർ, സിഐ ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പെരിന്തൽമണ്ണ സ്വദേശിയുടെ പരാതിയിലാണ് കേസ്. 25 കിലോ ആംബർഗ്രീസ് തങ്ങളുടെ കൈവശമുണ്ടെന്നും മാർക്കറ്റിൽ കിലോക്ക് 45 ലക്ഷത്തോളം രൂപ വിലവരുമെന്നും പറഞ്ഞാണ് തട്ടിപ്പ്. പെരിന്തൽമണ്ണ സ്വദേശിയിൽനിന്ന് അഡ്വാൻസായി പതിനായിരം രൂപ വാങ്ങി ആറുകിലോ വ്യാജ ആംബർഗ്രീസ് കൈമാറി. ബാക്കി പണം കൈമാറുമ്പോൾ കൊടുക്കാമെന്നായിരുന്നു വ്യവസ്ഥ. ആംബർഗ്രീസ് വ്യാജമാണെന്ന് മനസിലാക്കിയ പരാതിക്കാരൻ മലപ്പുറം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പ്രതി അബ്ദുൾ റൗഫ് സമാന തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്നും സംഘം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..