തിരൂർ
കനത്ത ചൂടിനെ തുടർന്ന് തിരുന്നാവായ മേഖലയിൽ ഭാരതപ്പുഴയിലെ ജലവിതാനം താഴ്ന്നതിന്റെ ഫലമായി നാട്ടിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസുകളിലെ കിണറ്റിൽനിന്നും ഭാഗികമായിമാത്രമെ ജലവിതരണം നടത്താൻ കഴിയുന്നുള്ളു. ഇതേ തുടർന്ന് തിരൂരിലേക്ക് പമ്പ് ചെയ്യുന്ന പള്ളിപ്പടിയിൽ ഭാഗികമായി പമ്പ് ചെയ്യുവാനുള്ള വെള്ളംമാത്രമാണ് ലഭിക്കുന്നത്. അതിനാൽ തിരൂർ മുനിസിപ്പാലിറ്റിയിലും അനുബന്ധ പഞ്ചായത്തുകളായ നിറമരുതൂർ, താനാളൂർ, തലക്കാട്, ചെറിയമുണ്ടം, പൊൻമുണ്ടം എന്നിവിടങ്ങളിലും നിയന്ത്രണങ്ങൾക്ക് വിധേയമായി ജലവിതരണം നടത്താനാണ് വാട്ടർ അതോറിറ്റിയുടെ തീരുമാനം.
ഇതിനിടെ പള്ളിപ്പടി പമ്പ് ഹൗസിലെ കിണറിലേക്ക് നീരൊഴുക്ക് കൂട്ടാൻ ചെമ്പിക്കൽ ഭാഗത്ത് നിന്നും ചാല് കീറി വെള്ളം എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ പ്രദേശവാസികളുടെ കിണറുകളിലെ വെള്ളം കുറയുന്നു എന്ന് ആരോപിച്ച് പ്രവൃത്തി തടയുകയും ചെയ്തു. കാഞ്ഞിരപ്പുഴ ഡാം തുറന്നിട്ടുണ്ടെങ്കിലും ജലം ഒഴുകിയെത്താൻ രണ്ടാഴ്ചയാകും. മലമ്പുഴ ഡാം തുറന്നെങ്കിൽമാത്രമെ ശുദ്ധജല വിതരണം പൂർവസ്ഥിതിയിൽ തുടരാൻ സാധിക്കൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..