വടകര
വീട്ടിൽനിന്ന് വിളിച്ചിറക്കി മർദിച്ചശേഷം കാർ കത്തിച്ച സംഭവത്തിൽ, നേരത്തെ വിവിധ കേസുകളിൽ പ്രതികളായ മൂന്നുപേർ അറസ്റ്റിൽ. തലശേരി ചൊക്ലി സ്വദേശി ബൈത്തുൽ നൂർ വീട്ടിൽ ഷമ്മാസ് (33), പുറമേരി കോടഞ്ചേരി വെള്ളൂർ സ്വദേശി ചീക്കിലോട്ട് താഴക്കുനിയിൽ വിശ്വജിത്ത്(33), തലശേരി പെരിങ്ങത്തൂർ വട്ടക്കണ്ടി പറമ്പത്ത് സവാദ് (28) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ്‌ചെയ്‌തത്. ഇവർ കുറ്റകൃത്യത്തിനായും പിന്നീടും ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ആയഞ്ചേരി കല്ലേരി ഒന്തമ്മൽ ബിജുവിനെ ഉറക്കത്തിനിടെ ഫോണിൽ വിളിച്ചുവരുത്തി ആക്രമിച്ച ശേഷം ഇയാളുടെ കാർ കത്തിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് വേങ്ങേരി ജങ്ഷനിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. വടകരയിലെത്തിച്ച പ്രതികളെ ചോദ്യം ചെയ്‌തതിൽ വിശ്വജിത്തിനെ ബിജു മർദിച്ചതിലുള്ള വിരോധവും ഷമ്മാസിന്റെ മാതാവിനോട് അനാവശ്യ കാര്യങ്ങൾ സംസാരിച്ചതിലുള്ള വൈരാഗ്യവുമാണ് അക്രമത്തിന് കാരണമായതെന്ന് മൊഴി നൽകി. തിങ്കളാഴ്ച രാത്രി ചൊക്ലിയിൽ ഒത്തുകൂടിയ പ്രതികൾ മദ്യപിച്ചശേഷമാണ് അക്രമം ആസൂത്രണംചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..