ഫറോക്ക്
കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് ശക്തമായ തിരയടിയിൽ ചാലിയം അഴിമുഖത്ത് മീൻപിടിത്ത വള്ളം കടലിൽ മുങ്ങി. മത്സ്യത്തൊഴിലാളികളെ മറ്റൊരു വള്ളത്തിലുള്ളവർ രക്ഷപ്പെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ബുധൻ പകൽ മൂന്നരയോടെയായിരുന്നു അപകടം.
രാവിലെ ചാലിയത്തുനിന്ന് പോയ മാറാട് സ്വദേശി എർജുവിന്റെകത്ത് ജംഷീറിന്റെ സലാമത്ത് എന്ന വലിയ റാണി വള്ളവും ഇതോടൊന്നിച്ചുള്ള ചെറിയ കരിയർ വള്ളവും മീൻപിടിത്തം കഴിഞ്ഞ് വരുന്നതിനിടെയാണ് അപകടം. അഴിമുഖം കടക്കുന്നതിനിടെ ശക്തമായ തിരയിളക്കമുണ്ടായി. ഇതിലകപ്പെട്ട് മീൻ കയറ്റിയ കരിയർ വള്ളം മറിഞ്ഞു.
വള്ളം മുങ്ങിയതോടെ തൊഴിലാളികളായ മാറാട് സ്വദേശി തെക്കേപ്പുറത്ത് നസീറിനെയും മുഖദാർ സ്വദേശി പുളിക്കലിൽ താമസിക്കുന്ന ജുനൈദിനെയും അതുവഴി വന്ന "അൽമാഇദ’ വള്ളത്തിലെ തൊഴിലാളികളാണ് രക്ഷിച്ചത്. അപകടത്തിൽപ്പെട്ട വള്ളത്തിലുണ്ടായിരുന്ന ഒന്നര ലക്ഷത്തോളം രൂപയുടെ അയല നഷ്ടമായി. മൊത്തം മൂന്നര ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..