കോഴിക്കോട്
ജില്ലയിൽ മൂന്ന് തദ്ദേശ വാർഡുകളിൽ ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ് നടക്കും. വേളം പഞ്ചായത്തിലെ കുറിച്ചകം, പുതുപ്പാടി പഞ്ചായത്തിലെ കണലാട്, ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയ വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഫലം ബുധനാഴ്ച അറിയാം.
വേളം കുറിച്ചകം വാർഡിൽ എൽഡിഎഫ് അംഗം കെ കെ മനോജന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. സിപിഐ എമ്മിലെ പി എം കുമാരൻ മാസ്റ്ററാണ് എൽഡിഎഫ് സ്ഥാനാർഥി. മുസ്ലിംലീഗിലെ ശാനിബ് ചെമ്പോടും (യുഡിഎഫ്), ടി എം ഷാജുവുമാണ് (ബിജെപി) മറ്റു സ്ഥാനാർഥികൾ. കഴിഞ്ഞ തവണ 293 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് ജയിച്ചത്. നിലവിൽ യുഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. യുഡിഎഫ് -–- 10, എൽഡിഎഫ് -–- 7 ആണ് കക്ഷിനില. വോട്ടെടുപ്പ് വേളം കുറിച്ചകം ഗവ. എൽപി സ്കൂളിൽ. വോട്ടെണ്ണൽ പൂളക്കൂൽ വേളം പഞ്ചായത്ത് എ കണാരൻ സ്മാരക കമ്മൂണിറ്റി ഹാളിൽ.
പുതുപ്പാടി കണലാട് വാർഡിൽ യുഡിഎഫ് വാർഡ് അംഗം സിന്ധു സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ 95 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. സിപിഐ എമ്മിലെ അജിത മനോജ് ആണ് എൽഡിഎഫ് സ്ഥാനാർഥി. കോൺഗ്രസിലെ ഷാലി ജിജോ പുളിക്കൽ (യുഡിഎഫ്), ശാരി (ബിജെപി), അജിത (സ്വതന്ത്ര) എന്നിവരാണ് മത്സര രംഗത്തുള്ളത്. പഞ്ചായത്തിൽ യുഡിഎഫ് 15, എൽഡിഎഫ് 6 എന്നതാണ് കക്ഷി നില. അടിവാരം നൂറുൽഹുദ മദ്രസയിലാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ വള്ളിയാട് ബട്സ് സ്കൂളിൽ.
ചെങ്ങോട്ടുകാവ് ചേലിയയിൽ യുഡിഎഫ് വാർഡ് അംഗം ടി കെ മജീദിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. സിപിഐ എമ്മിലെ അഡ്വ. പി പ്രശാന്താണ് എൽഡിഎഫ് സ്ഥാനാർഥി. കോൺഗ്രസിലെ അബ്ദുൾ ഷുക്കൂർ (യുഡിഎഫ്), പ്രിയ ഒരുവമ്മൽ (ബിജെപി) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. കഴിഞ്ഞ തവണ 77 വോട്ട് ഭൂരിപക്ഷത്തിനാണ് യുഡിഎഫ് വിജയിച്ചത്. എൽഡിഎഫാണ് നിലവിൽ പഞ്ചായത്ത് ഭരിക്കുന്നത്. എൽഡിഎഫ്–-9, യുഡിഎഫ് –-6, ബിജെപി-–- 2 ആണ് കക്ഷി നില. ചേലിയ യുപി സ്കൂളിലാണ് വോട്ടെടുപ്പും വോട്ടെണ്ണലും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..