27 April Saturday

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ: വീണ്ടും മൊഴിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023
കോഴിക്കോട്‌
വെള്ളിമാട്‌കുന്ന്‌ സ്വദേശിയായ പ്ലസ്‌വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ബുധനാഴ്‌ച പൊലീസ്‌ കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടുമെടുത്തു. സിഐ കെ കെ ബിജുവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്‌.  സംഭവത്തിൽ പ്രതികൾക്കെതിരെ മൊഴിനൽകാനും വൈദ്യപരിശോധനക്കും പെൺകുട്ടി കഴിഞ്ഞ ദിവസം തയ്യാറായിരുന്നില്ല.  വ്യാഴാഴ്‌ച വൈദ്യപരിശോധനക്ക്‌ ഹാജരാക്കാമെന്ന്‌ കുട്ടിയുടെ ഉമ്മ സമ്മതമറിയിച്ചിട്ടുണ്ട്‌. 
കുട്ടിയുടെ സഹോദരൻ നൽകിയ പരാതിയിൽ മൂന്ന്‌ യുവാക്കളെ പൊലീസ്‌ പിടികൂടിയിരുന്നു. പറമ്പിൽ പാലത്ത്‌പൊയിൽ അബൂബക്കർ നായ്‌ഫ്‌ (18), മുഖദാർ ബോറവളപ്പിൽ അഫ്‌സൽ (19), പൊക്കുന്ന്‌ കുളങ്ങരപീടിക സ്വദേശി മാനന്ത്രവിൽപാടം വീട്ടിൽ മുഹമ്മദ്‌ ഫൈസൽ (18) എന്നിവരാണ്‌ പിടിയിലായത്‌. പെൺകുട്ടി മൊഴിനൽകാൻ തയ്യാറാകാത്തതിനാൽ പ്രതികളെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. 
ഞായറാഴ്‌ച രാത്രി ഏഴിനാണ്‌ പെൺകുട്ടിയെ വീടിനുമുന്നിൽനിന്ന്‌ നായ്‌ഫ്‌ ബൈക്കിൽ കയറ്റിപ്പോയത്‌. ടൗണിൽനിന്ന് അഫ്‌സലും മുഖദാറിൽനിന്ന്‌ ഫൈസലും ബൈക്കിൽ കയറി. നഗരത്തിലും ബീച്ച്‌, കാപ്പാട്‌, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും കറങ്ങി. ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന്‌ കാണിച്ച്‌  സഹോദരൻ ചേവായൂർ പൊലീസിൽ പരാതി നൽകി. പൊലീസ്‌ പൂളക്കടവിൽനിന്ന് യുവാക്കൾക്കൊപ്പം പെൺകുട്ടിയെ പിടികൂടുകയായിരുന്നു.  
യുവാക്കളുമായി പെൺകുട്ടിക്ക്‌ ദീർഘകാലത്തെ ബന്ധമുള്ളതായി പൊലീസ്‌ സംശയിക്കുന്നു. പെൺകുട്ടി യുവാക്കൾക്കെതിരെ മൊഴി നൽകുകയോ വൈദ്യ പരിശോധനയിൽ ലൈംഗികാതിക്രമം നടന്നതായി തെളിയുകയോ ചെയ്‌താൽ മാത്രമേ  കേസെടുക്കാനാവൂ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top