കോഴിക്കോട്
പോഷകസമൃദ്ധമായ പൂരക ആഹാരത്തിന് പുറമെ അങ്കണവാടിയിലെ കുട്ടികളുടെ നാവിൻ തുമ്പിലിനി തേൻ മധുരവും. ആഴ്ചയിൽ രണ്ട് ദിവസം ഒരു കുട്ടിക്ക് ആറ് തുള്ളി തേൻ തൽകുന്ന പദ്ധതി സംസ്ഥാനത്ത് ചൊവ്വാഴ്‌ച മുതൽ ആരംഭിക്കും.
സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിത–-ശിശു വികസന വകുപ്പ്, കേരള സംസ്ഥാന ഹോർട്ടികോർപുമായി ചേർന്നാണ് അങ്കണവാടിയിലെ കുട്ടികൾക്ക് തേൻ വിതരണം ചെയ്യുന്ന ‘തേൻ കണം’ ആരംഭിക്കുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളിലായി ഒരു കുട്ടിക്ക് ആറ് തുള്ളി (0.50 ഗ്രാം) തേനാണ് നൽകുക. കുട്ടികളുടെ മാനസിക വളർച്ചക്കും, പോഷകാഹാര കുറവ് നികത്തുകയുമാണ് ലക്ഷ്യം. ചോറ്, പയർ, പാൽ, മുട്ട, പായസം തുടങ്ങിയവ കുട്ടികൾക്ക് നൽകുന്നുണ്ടെങ്കിലും തേൻ നൽകുന്നത് ആദ്യമായാണ്. ഒരു അങ്കണവാടിയിൽ ശരാശരി 15 കുട്ടികൾ എന്ന നിരക്കിൽ ആദ്യ ഘട്ടത്തിൽ മൂന്ന് മാസത്തേക്ക് 300 ഗ്രാം തേൻ വീതം ഓരോ അങ്കണവാടിയിലേക്കും വിതരണം ചെയ്യും.
തിങ്കളാഴ്ചക്കകം ഐസിഡിഎസ് ഓഫീസുകളിൽനിന്ന് എല്ലാ അങ്കണവാടികളിലേക്കും തേൻ വിതരണം ചെയ്യും. ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർക്കാണ് ചുമതല. തിങ്കളാഴ്‌ച നടക്കുന്ന അങ്കണവാടി പ്രവേശനോത്സവത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..