കോഴിക്കോട്
കല്ലായി കണ്ണഞ്ചേരി സ്വദേശി മാടായി വീട്ടിൽ ബാബുരാജ(48)നെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. പൊക്കുന്ന് കുറ്റിയിൽത്താഴം കിഴക്കേതൊടി വീട്ടിൽ മുരളി(44)യെയാണ് കോഴിക്കോട് ഒന്നാം ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് കെ അനിൽകുമാർ ശിക്ഷിച്ചത്. പിഴസംഖ്യ ബാബുരാജിന്റെ ഭാര്യയ്ക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക കഠിന തടവ് അനുഭവിക്കണം.
2019 മെയ് 22നാണ് സംഭവം. ബാബുരാജിനെ പിവിഎസ് ആശുപത്രിക്ക് പിന്നിൽ നിർമാണത്തിലുള്ള കെട്ടിടത്തിന് സമീപത്തെ കിണറിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. കിണറ്റിലേക്ക് തള്ളിയിട്ടതിലുണ്ടായ പരിക്കാണ് മരണകാരണം. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് കേസിൽ 31 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകളും, 13 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷൻ സാക്ഷികളിൽ മൂന്നു പേർ വിചാരണ വേളയിൽ കൂറുമാറി. ടൗൺ പൊലീസ് ഇൻസ്പെക്ടർമാരായ ടി എസ് ബിനു, എ ഉമേഷ് എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്, അഡ്വ. നിതിത ചക്രവർത്തിനി എന്നിവർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..