കൊയിലാണ്ടി
സ്കൂൾ വിദ്യാർഥിയായിരിക്കേ പുസ്തകത്തിലൂടെ അറിഞ്ഞ കാപ്പാടിന്റെ ചരിത്രമറിയാൻ അരുണാചൽ എഴുത്തുകാരി ഡോ. ജമുനാ ബീനി എത്തി. സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതലറിയാനാണ് ഡോ. ജമുന മകൻ ഗോഗുലിനൊപ്പം, യൂറോപ്യൻ അധിനിവേശത്തിന് തുടക്കമിട്ട കാപ്പാടെത്തിയത്. അരുണാചലിലെ നിഷി ഗോത്രഭാഷയിലെ ചെറുകഥാകൃത്തും കവിയും ഇറ്റാനഗറിലെ രാജീവ് ഗാന്ധി കേന്ദ്ര സർവകലാശാലയിലെ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസറുമാണവർ.
വാസ്‌കോഡ ഗാമ കപ്പലിറങ്ങിയതിന്റെ സാക്ഷ്യപത്രമായ സ്തൂപമാണ് ആദ്യം കണ്ടത്. യൂറോപ്പുമായുള്ള വാണിജ്യ സാധ്യതകൾ തേടിയുള്ള ഗാമയുടെ യാത്ര അധിനിവേശത്തിൽ കലാശിച്ചതിലുള്ള രോഷവും എഴുത്തുകാരി പ്രകടിപ്പിച്ചു. ഇന്നും പലതരം അധിനിവേശം തുടരുകയാണന്നും അവർ ഓർമിപ്പിച്ചു. ഭാഷാ സമന്വയ വേദി പ്രസിഡന്റും ജമുനയുടെ കഥകളുടെ വിവർത്തകനുമായ ഡോ. ആർസു, സെക്രട്ടറി ഡോ. ഒ വാസവൻ, കെ എം വേണുഗോപാൽ, സജിത്ത് കുന്നത്ത്, ഉണ്ണി ഗോപാലൻ, പ്രശോഭ് എന്നിവർ ഒപ്പമുണ്ടായിരുന്നു. തീരത്തുണ്ടായിരുന്ന കുട്ടികൾ ചോദ്യങ്ങളുമായി അവരുടെ ചുറ്റും കൂടി. നിഷി ഗോത്രഭാഷയിലെഴുതിയ കവിത അവതരിപ്പിച്ചാണ് അവർ മടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..