കോഴിക്കോട്
പൈനാപ്പിളിന്റെയും വാനിലയുടെയും ചേരുവയിൽ സ്‌പൈൻ പൈൻ, ഡ്രൈ ഫ്രൂട്‌സിൽ ഒരുക്കിയ ഫ്രൂട്ട് ആൻഡ് നട്ട്, ഒപ്പം പാഷൻ ഫ്രൂട്ടിന്റെയും പേരക്കയുടെയും രുചിയിൽ വേറെയും–- അഞ്ചിനം പുതിയ ഐസ്‌ക്രീമുകൾ കൂടി മിൽമ പുറത്തിറക്കി. ടോറ ടോറ, ഫ്രൂട്ട് ആൻഡ് നട്ട്, സ്പിൻ പൈൻ, പാഷൻ ഫ്രൂട്ട്, ഗുവ എന്നീ ഐസ്‌ക്രീമുകൾ കോഴിക്കോട് മിൽമ ഡെയറിയിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ എസ് മണി പുറത്തിറക്കി. ഫെബ്രുവരി ഒന്നു മുതൽ ഇവ വിപണിയിൽ ലഭ്യമാകും. ആർട്ടിഫിഷൽ ഫ്‌ളേവറുകൾ ചേർക്കാതെ ശുദ്ധമായ പാലിൽ പഴങ്ങളുടെ പൾപ്പ് ഉപയോഗിച്ച് നിർമിക്കുന്നതാണ് ഐസ്‌ക്രീമുകൾ.
500 എംഎൽ അളവിലുള്ള പാഷൻ ഫ്രൂട്ട്, ഗുവ ഐസ്‌ക്രീമുകൾക്ക് 150 രൂപയാണ് വില. പൈനാപ്പിളിന്റെയും വാനിലയുടെയും ചേരുവയിൽ ആകർഷകമായ ഡിസൈനിലാണ് സ്‌പൈൻ പൈൻ ഒരുക്കിയത്. വില ഒരു ലിറ്ററിന് 220 രൂപ. കശുവണ്ടി, ഉണക്കമുന്തിരി, ചെറി എന്നിവ ചേർത്താണ് ഫ്രൂട്ട് ആൻഡ് നട്ട്. വില ഒരു ലിറ്റർ പാക്കിന് 290 രൂപ. കറുത്ത ഉണക്കമുന്തിരി ചേർത്ത് നിർമിച്ച ബ്ലാക്ക് കറന്റ് കോൺ പാക്കിലാണ് ലഭിക്കുക. വില 20 രൂപ. 94 ഇനം ഐസ്‌ക്രീമുകൾ നിലവിൽ മിൽമയ്ക്കുണ്ട്.
ചടങ്ങിൽ മിൽമ മലബാർ മേഖലാ യൂണിയൻ മാനേജിങ് ഡയറക്ടർ ഡോ. പി മുരളി, ഡയറക്ടർമാരായ പി ശ്രീനിവാസൻ, പി പി ഗിരീഷ് കുമാർ, ഫിനാൻസ് മാനേജർ കേശവൻ പോറ്റി, പി കെ ശ്രീനിവാസൻ, ടി ശരത് ചന്ദ്രൻ, എൻ എ സുധീർ, കെ വിജയൻ എന്നിവർ സംസാരിച്ചു. കോഴിക്കോട് ഡെയറി സീനിയർ മാനേജർ ഷാജി മോൻ സ്വാഗതവും അസിസ്റ്റന്റ് മാനേജർ മാർക്കറ്റിങ് പി ആർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..