കൽപ്പറ്റ
ഗോത്രസമൂഹത്തിന്റെ സർഗാത്മകതയ്ക്കും കലാവിഷ്കാരങ്ങൾക്കും സ്വത്വബോധം നിലനിർത്തിക്കൊണ്ട് തനിയെ നിൽക്കാൻ ആകില്ലെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ പറഞ്ഞു. ആധുനിക ശാസ്ത്രവുമായി ഇഴചേർക്കുമ്പോൾ മാത്രമേ അവ മുഖ്യധാരയിൽ അടയാളപ്പെടുത്തൂ.
കുടുംബശ്രീ മിഷൻ-, തിരുനെല്ലി ആദിവാസി വികസന പദ്ധതിയുടെ സഹകരണത്തോടെ കേരള സാഹിത്യ അക്കാദമി നടത്തുന്ന ഗോത്രായനം യുവസാഹിത്യ ശിൽപ്പശാല തിരുനെല്ലി കാട്ടിക്കുളത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് അധ്യക്ഷയായി. ഒ ആർ കേളു എംഎൽഎ മുഖ്യാതിഥിയായി. അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണൻ, അസീസ് തരുവണ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി സാജിത, അക്കാദമി അംഗങ്ങളായ ടി പി വേണുഗോപാലൻ, വി എം ബിന്ദു എന്നിവർ സംസാരിച്ചു. ശിൽപ്പശാല ഡയറക്ടർ കവി പി രാമൻ വിശദീകരണം നടത്തി.
അശോകൻ മറയൂർ, പി ശിവലിംഗൻ-, അജയൻ മടൂർ-, സുകുമാരൻ ചാലിഗദ്ധ- , നിർമാല്യമണി, ധന്യ വേങ്ങച്ചേരി, അശ്വനി ആർ ജീവൻ-, ഡി അനിൽകുമാർ-, സുരേഷ് എം മാവിലൻ, ശാന്തി പനയ്ക്കൽ-, ഡോ. എം എസ് നാരായണൻ എന്നിവർ വിവിധ സെഷനുകളിൽ പ്രഭാഷണം നടത്തി.
ഗോത്രതാളം പൂതാടി, ഗോത്രകലാവിഷ്കാരവും തിരുനെല്ലി കാളൻ മെമ്മോറിയൽ ഗോത്രപഠനകേന്ദ്രം ഗദ്ദികയും തിരുനെല്ലി തിടമ്പ് ഗോത്രകലാ സംഘം ആദിവാസി ഗാനങ്ങളും നാടൻ പാട്ടുകളും അവതരിപ്പിച്ചു. തെരഞ്ഞടുക്കപ്പെട്ട ഗോത്ര വിഭാഗത്തിലെ 30 യുവ എഴുത്തുകാരാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്. ഞായറാഴ്‌ച പകൽ 11.30ന് സമാപന സമ്മേളനം കെ കെ ശൈലജ എംഎൽ എ ഉദ്‌ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..