കോഴിക്കോട്
തർജമ നമ്മളേയും ഭാഷയേയും സമ്പന്നമാക്കുമെന്ന് എം ടി വാസുദേവൻ നായർ പറഞ്ഞു. കെ പി കേശവമേനോൻ ഹാളിൽ വി അബ്ദുള്ള പരിഭാഷ പുരസ്‌കാരം സമർപ്പിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ കൃതികൾ മലയാളത്തിൽനിന്ന് വിവർത്തനം ചെയ്യപ്പെടണം. അത്തരം വിവർത്തകരെയും അവരുടെ കഴിവുകളെയും മാനിക്കണം. പ്രധാന മലയാള കൃതികൾ വിവർത്തനം ചെയ്യപ്പെടണമെന്നത് വി അബ്ദുള്ളയുടെ വലിയ ആഗ്രഹവും ആവശ്യവുമായിരുന്നു. ബഷീറിന്റെ കൃതികൾ ഇംഗ്ലീഷിൽ വരുന്നതിനായി അദ്ദേഹം പ്രയത്നിച്ചുവെന്നും എം ടി പറഞ്ഞു.
വി അബ്ദുള്ള അനുസ്‌മരണ സമിതി സംഘടിപ്പിച്ച ചടങ്ങിൽ ഡോ. സി രാജേന്ദ്രൻ അധ്യക്ഷനായി. ഡോ. ജയശ്രീ കളത്തിലിനുള്ള 50,000 രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്ന പുരസ്‌കാരം സഹോദരി ശ്രീജാ കളത്തിൽ ഏറ്റുവാങ്ങി. ഡോ. എം എം ബഷീർ അനുസ്‌മരണ പ്രഭാഷണം നടത്തി. ഉമ്മി അബ്ദുള്ള, ഡോ. ആശാ മുഹമ്മദ്, ഷീലാ ടോമി തുടങ്ങിയവർ സംസാരിച്ചു. ലെയില കമാലുദ്ദീൻ സ്വാഗതവും നാസ്‌നിൻ ജലാലുദ്ദീൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..