കോഴിക്കോട്> കൂടത്തായി കൂട്ടക്കൊല പരമ്പരയിൽ റോയ് തോമസ് വധക്കേസിൽ നാല് സാക്ഷികളുടെ കൂടി വിസ്‌താരം പൂർത്തിയായി. മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്‌ജ് എസ് ആർ ശ്യാംലാൽ മുമ്പാകെയായിരുന്നു വിസ്‌താരം. 36-ാം സാക്ഷി താമരശേരി കുളങ്ങര കെ പി റപ്പായി, 37 -ാം സാക്ഷി അത്തോളി കുറ്റ്യാൻകണ്ടി മൊയ്‌തീൻകോയ, 38-ാം സാക്ഷി താമരശേരി മുല്ലേരി കരുണാകരൻ നായർ, 39 -ാം സാക്ഷി പി കെ അബ്‌ദുൾ ബഷീർ എന്നിവരെയാണ് വിസ്‌തരിച്ചത്.
രണ്ടാം പ്രതി എം എസ് മാത്യു തന്റെ ഉടമസ്ഥതയിലുള്ള താമരശേരിയിലെ കെട്ടിടത്തിലെ മഹാറാണി ജ്വല്ലറിയിൽ ജോലി ചെയ്‌തിരുന്നതായും മൂന്നാം പ്രതി പ്രജുകുമാർ ആഭരണങ്ങൾക്ക് നിറം കൊടുക്കാൻ സയനൈഡ് ഉപയോഗിച്ചിരുന്നതായി അറിയാമായിരുന്നുവെന്നും സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എൻ കെ ഉണ്ണികൃഷ്‌ണന്റെ വിസ്‌താരത്തിൽ റപ്പായി മൊഴിനൽകി. കോഴിക്കോട് മലബാർ ഗോൾഡ് മാനേജരായിരുന്ന മൊയ്‌തീൻകോയ, രണ്ടാം പ്രതി എം എസ് മാത്യു തന്റെ കീഴിൽ ജോലി ചെയ്‌തിരുന്നതായി രേഖകൾ ഹാജരാക്കി.
കൂട്ടക്കൊലക്കേസിൽ ഉൾപ്പെട്ടതായി അറിഞ്ഞപ്പോൾ സ്ഥാപനത്തിൽനിന്ന് പിരിച്ചുവിട്ടതായും മൊയ്‌തീൻകോയ മൊഴി നൽകി. പ്രജുകുമാർ തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കട നടത്തുന്നതെന്ന് കരുണാകരൻ നായർ മൊഴിനൽകി. പ്രതികൾക്കുവേണ്ടി അഡ്വ. ഷഹീർ സിങ്, അഡ്വ. പി കുമാരൻ കുട്ടി എന്നിവർ സാക്ഷികളെ എതിർവിസ്‌താരം നടത്തി. സാക്ഷിവിസ്‌താരം ചൊവ്വാഴ്‌ചയും തുടരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..