കോഴിക്കോട്
കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും ജില്ലയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പതാകയുയർത്തി. വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്ക് സമൂഹം മാറണമെങ്കിൽ മതനിരപേക്ഷത അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. മതനിരപേക്ഷത തകർക്കാൻ ഒരു ശക്തിയേയും അനുവദിക്കരുത്. സംഭവങ്ങളെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ വിലയിരുത്തുന്ന പ്രവണത കൂടുന്നു. മത സാഹോദര്യം തകർക്കാനേ ഇത് വഴിവയ്‌ക്കൂ. യുവജനങ്ങൾ മതനിരപേക്ഷതയുടെ കാവലാളാവണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മാനദണ്ഡം പാലിച്ചാണ് പരേഡ് സംഘടിപ്പിച്ചത്. മാർച്ച് പാസ്റ്റ് ഉണ്ടായിരുന്നില്ല. കോഴിക്കോട് സിറ്റി ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സിലെയും റൂറൽ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സിലെയും സായുധ സേന പ്ലാറ്റൂണുകളും എക്‌സൈസ്, ഫോറസ്റ്റ് പ്ലാറ്റൂണുകളുമാണ് പരേഡിൽ അണിനിരന്നത്. സിറ്റി ട്രാഫിക് പൊലീസ് ഇൻസ്പെക്ടർ വി ജയചന്ദ്രൻ പിള്ളയായിരുന്നു പരേഡ് കമാൻഡർ. ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സ് സബ് ഇൻസ്പെക്ടർ മുരളീധരൻ സെക്കൻഡ് കമാൻഡറായിരുന്നു.
എം കെ രാഘവൻ എംപി, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ എം സച്ചിൻ ദേവ്, മേയർ ഡോ. ബീന ഫിലിപ്പ്, കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, ജില്ലാ പൊലീസ് മേധാവിമാരായ എ വി ജോർജ്, ഡോ. എ ശ്രീനിവാസ്, സബ് കലക്ടർ വി ചെൽസാസിനി, അസി.കലക്ടർ മുകുന്ദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..