കോഴിക്കോട്
സംസ്ഥാന സർക്കാർ കോഴിക്കോട്ട് ചേവായൂരിൽ ആരംഭിക്കുന്ന അവയവമാറ്റ ആശുപത്രിക്കും ഗവേഷണകേന്ദ്രത്തിനുമായുള്ള ആർകിടെക്ചർ കൺസൾട്ടൻസിക്കായി രംഗത്തുള്ളത് നാലുകമ്പനികൾ. 500 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയുടെ ആഗോള ടെൻഡറിൽ നാലുകമ്പനികൾ പങ്കെടുത്തു. ടെൻഡറുകൾ നൽകാനുള്ള സമയം രണ്ടുതവണ ദീർഘിപ്പിച്ചു നൽകിയിരുന്നു. ഇവർ സമർപ്പിച്ച സാങ്കേതിക, സാമ്പത്തിക ടെൻഡറുകൾ പരിശോധിച്ച് വൈകാതെ തീരുമാനമെടുക്കുമെന്ന് എച്ച്എൽഎൽ അധികൃതർ വ്യക്തമാക്കി. എച്ച്എൽഎൽ ഇൻഫ്രാടെക് സർവീസസിനെയാണ് ടെൻഡർ നടപടികൾക്ക് ചുമതലപ്പെടുത്തിയത്.
അവയവമാറ്റ ആശുപത്രിക്കായി രണ്ട് വിദഗ്ധ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് രണ്ടുസമിതികളുടെയും ചെയർപേഴ്സൺ.
കിഫ്ബി ഫണ്ട് ചെലവഴിച്ചാണ് ഇന്ത്യയിലെ സർക്കാർ മേഖലയിലെ ആദ്യ സംരംഭം ആരംഭിക്കുക. ആശുപത്രി താൽക്കാലികമായി അടുത്ത വർഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തനം തുടങ്ങും. മൂന്നുവർഷത്തിനകം കെട്ടിട സമുച്ചയം പൂർത്തിയാക്കും. 20 നിലകളിലായി 16 ലക്ഷം ചതുരശ്ര അടി കെട്ടിടത്തിൽ ആദ്യഘട്ടത്തിൽ 15 സ്പെഷ്യാലിറ്റി വിഭാഗങ്ങളും രണ്ടാംഘട്ടത്തിൽ ഏഴ് സ്പെഷ്യാലിറ്റി വിഭാഗങ്ങളും ഉണ്ടാകും. 30 സ്പെഷ്യാലിറ്റി കോഴ്സുകളും ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..