ഫറോക്ക്
ചെറുവണ്ണൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ പ്രായമായവരുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. വയോധികയുടെ ശരീരമാകെ കടിച്ചുപറിച്ചു. ഇഎസ്ഐ ഡിസ്പെൻസറിക്ക് സമീപം
മേലത്ത് പറമ്പിൽ ഹൗസിൽ നാരായണി (81), മകൻ രമേശൻ (55), പുതുക്കുളങ്ങര ബാബുരാജിന്റെ മകൻ അഖിൽ (24), പൂകാട് പ്രേമലത (പ്രേമി, - 68) എന്നിവരാണ് ആക്രമണത്തിനിരയായത്. ഇവരെ ഫറോക്ക് താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
തിങ്കൾ രാവിലെ എട്ടിനും ഒമ്പതരയ്ക്കുമിടയിലാണ് സംഭവം. കുതിച്ചെത്തിയ നായ കാർപോർച്ചിൽ നിൽക്കുകയായിരുന്ന നാരായണിയുടെ മേൽ ചാടിവീഴുകയായിരുന്നു. ഇവരുടെ ഇടതു കവിളിലും കൈമുട്ടിന് താഴെയും മാറിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇവർ അവശനിലയിലാണ്. അമ്മയെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് മകൻ രമേശിന് മുറിവേറ്റത്. മുഖത്തും വലതുകാൽ മുട്ടിനുതാഴെയും ആഴത്തിൽ മുറിവുണ്ട്.
പ്രേമലതയുടെ കൈവിരലുകൾ നായ കടിച്ചുപറിച്ചു. സമീപത്തെ വീട്ടിലെ അഖിലിനും പരിക്കുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..