25 April Thursday

കാർഷിക മേഖലക്ക്‌ ഉണർവേകി 
കുറ്റ്യാടി ജലസേചന പദ്ധതി

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023
കോഴിക്കോട്‌
ജില്ലയിലെ കർഷകർക്ക് വേനൽക്കാലത്ത്  ആശ്വാസം പകരുകയാണ്‌ കുറ്റ്യാടി ജലസേചന പദ്ധതി. കനാൽ വഴിയാണ് കൃഷിക്കാവശ്യമായ വെള്ളം വിവിധ സ്ഥലങ്ങളിലെത്തിക്കുന്നത്. രണ്ട് മെയിൻ കനാലും 10 ബ്രാഞ്ച് കനാലും ഡിസ്ട്രിബ്യൂട്ടറി കനാലുകളും ഫീൽഡ് ബോത്തി കനാലുകളുമടക്കം ആകെ 603 കിലോമീറ്റർ നീളമുള്ള കനാൽ ശൃംഖലകളിലായാണ് പദ്ധതിക്ക് കീഴിൽ ജലവിതരണം നടത്തുന്നത്.
ഫെബ്രുവരിയിലാണ്‌ കനാൽവഴി കൃഷിക്കാവശ്യമായ ജലവിതരണം ആരംഭിച്ചത്‌. ആദ്യഘട്ടത്തിൽ കൊയിലാണ്ടി താലൂക്കിലേക്കുള്ള ഇടതുകര കനാൽ തുറന്നു. മാർച്ച് ആദ്യവാരം വടകര താലൂക്കിലേക്ക് വെള്ളമെത്തിക്കുന്ന വലതുകര കനാലും തുറന്നു. 
പെരുവണ്ണാമുഴി റിസർവോയർ അണക്കെട്ട് ബലപ്പെടുത്തുന്ന പ്രവൃത്തികൾ നടക്കുന്നതും 50 വർഷം പൂർത്തിയാക്കിയ കനാലിന്റെ ഇന്നത്തെ അവസ്ഥയും ജലവിതരണത്തെ ബാധിക്കുമായിരുന്നെങ്കിലും അധികൃതരുടെ ഇടപെടൽ ജലവിതരണം സു​ഗമമാക്കി. ഡാമിന്റെ നവീകരണ പ്രവൃത്തി ന‌ടക്കുന്നതിനാൽ  സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് വളരെ കുറവാണ്. കർഷകർക്ക് ആവശ്യമായ സമയങ്ങളിൽ വെള്ളമെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. കാർഷിക ആവശ്യങ്ങൾക്ക് അല്ലാതെ കുടിവെള്ളം എത്തിക്കാനുള്ള വഴി കൂടിയായി ഇതിനെ ജനങ്ങൾ കാണുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
മേപ്പയൂർ പാടത്ത് വെള്ളം എത്തിക്കുന്ന നടുവത്തൂർ ബ്രാഞ്ച് കനാലിലാണ്‌ ആദ്യഘട്ടത്തിൽ ജലവിതരണം നടത്തിയത്‌. നൊച്ചാട് പാടത്ത് വെള്ളം എത്തിക്കുന്നതിനായി നൊച്ചാട് ഡിസ്ട്രിബ്യൂട്ടറി കനാലിലൂടെ ജലവിതരണം നടത്തി.  
വടകര താലൂക്കിൽ ഉൾപ്പെടുന്ന വിവിധ പാടശേഖരങ്ങളിൽ വെള്ളം എത്തിക്കുന്നതിനായി മാർച്ചിലാണ്‌ കനാൽ തുറന്നത്‌. മണിയൂർ, എളമ്പിലാട്, ചെരണ്ടത്തൂർ പാടശേഖരങ്ങളിൽ വെള്ളം എത്തിച്ചേരുന്ന മണിയൂർ ബ്രാഞ്ച് കനാൽ, മണിയൂർ ഡിസ്ട്രിബ്യൂട്ടറി, ചെരണ്ടത്തൂർ ഡിസ്ട്രിബ്യൂട്ടറി  എന്നീ കനാലുകളിലൂടെയാണ് ജലവിതരണം നടത്തിയത്.
ചെറുവണ്ണൂരിലെ മുയിപ്പോത്ത്, കുരുവോട് ചിറ പാടശേഖരത്തിൽ വെള്ളം എത്തിക്കുന്ന ചെറുവണ്ണൂർ മുയിപ്പോത്ത് ഡിസ്ട്രിബ്യൂട്ടറി കനാൽ മാർച്ച് ആറ് മുതൽ 13 വരെ ജലം വിതരണം ചെയ്‌തു. കായണ്ണ പഞ്ചായത്തിലെ കുറ്റിവയൽ, ചെറുക്കാട് പ്രദേശത്ത് വെള്ളം എത്തിക്കുന്നതിനായി കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ ശൃംഖലവഴി കനാൽ സൗകര്യം ഇപ്പോൾ നിലവിലില്ലാത്തതിനാൽ വെള്ളം എത്തിക്കുന്നത് പ്രതിസന്ധി തീർക്കുന്നു. 
വലതുകര, ഇടതുകര കനാലുകളും കക്കോടി ബ്രാഞ്ചുമാണ് പദ്ധതിക്ക് കീഴിലുള്ളത്. കനാലുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിന് നിയന്ത്രണമുള്ളതിനാൽ എല്ലാ കനാലുകളിലും ഒന്നിച്ച് ജലവിതരണം നടത്തുന്നതിനുള്ള സാഹചര്യം ഇപ്പോൾ നിലവിലില്ലെന്ന് കുറ്റ്യാടി ജലസേചന പദ്ധതിയുടെ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top