കോഴിക്കോട്
കുട്ടികളുണ്ടാവാൻ വർഷങ്ങളായി കാത്തിരിക്കുന്നവരും ചികിത്സയ്‌ക്കായി സ്വകാര്യ മേഖലയിൽ ലക്ഷങ്ങൾ ചെലവഴിക്കുന്നവർക്കും പ്രതീക്ഷനൽകി സർക്കാരിന്റെ വന്ധ്യതാ നിവാരണ ക്ലിനിക് വരുന്നു. കോട്ടപ്പറമ്പ് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് പ്രത്യേക ക്ലിനിക് സജ്ജമാക്കിയത്. അധികം വൈകാതെ ക്ലിനിക് പ്രവർത്തനം തുടങ്ങും.
വന്ധ്യതാ നിവാരണത്തിനുള്ള ആധുനിക ചികിത്സയും പരിശോധനാ ഉപകരണങ്ങളും ഈ ക്ലിനിക്കിലുണ്ട്. ഒപി ബ്ലോക്കിന് പിറകിലുള്ള കെട്ടിടമാണ് ഇതിനായി നവീകരിച്ചത്. വന്ധ്യതാ നിവാരണത്തിൽ പ്രത്യേക പരിശീലനം നേടിയ ഡോക്ടർമാരുടെ സേവനം ദിവസവും ഇവടെ ലഭ്യമാകും. രാവിലെ ഒമ്പത് മുതൽ ഉച്ചവരെയാണ് ഒപി പ്രവർത്തിക്കുക. എംഎൽഎ ഫണ്ടിൽനിന്നുള്ള 11 ലക്ഷം രൂപ ചെലവിട്ടാണ് ക്ലിനിക് ഒരുക്കിയത്.
ഗവ. മെഡിക്കൽ കോളേജിൽ വന്ധ്യതാ നിവാരണ ചികിത്സ ലഭ്യമാണെങ്കിലും പ്രത്യേക ക്ലിനിക്കായി തുടങ്ങുന്നത് കോട്ടപ്പറമ്പിലാണ്. നിരവധിയാളുകളാണ് ഈ ആവശ്യത്തിന് സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവഴിക്കുന്നത്. ദമ്പതികളെ ചൂഷണംചെയ്ത് പണം തട്ടിയെടുക്കുന്ന വ്യാജ വൈദ്യൻമാരും നിരവധിയുണ്ട്.
ഈ സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് ആശ്വാസകരമാവുന്ന രീതിയിൽ കോട്ടപ്പറമ്പ് ആശുപത്രിയിൽ ക്ലിനിക് വരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..