വെസ്റ്റ്ഹിൽ
എഫ്സിഐയിലെ തൊഴിലാളികളുടെ ജോലി നിഷേധിച്ച് ഭക്ഷ്യധാന്യം കൊണ്ടുപോകാനെത്തിയ കരാറുകാരിയുടെ വാഹനങ്ങൾ തൊഴിലാളികളും കുടുംബങ്ങളും ചേർന്ന് തടഞ്ഞു. ചരക്കുനീക്കത്തിനുള്ള അധികാരം കരാറുകാർക്ക് നൽകിയതിനെതിരെ എഫ്‌സിഐ ലോറി തൊഴിലാളികളും കുടുംബങ്ങളും ധർണ നടത്തി. സംസ്ഥാനത്തെങ്ങും എഫ്‌സിഐ തൊഴിലാളികൾ സമരം നടത്തുന്നതിനിടെയാണ് തൊഴിലാളികളെ വെല്ലുവിളിച്ച് ലോറിയുമായെത്തിയത്.
അസി. കമീഷണർ പി ബിജുരാജ്, തഹസിൽദാർ അനിത, നടക്കാവ് സിഐ ജിജീഷ് എന്നിവർ ചർച്ച നടത്തിയെങ്കിലും കരാറുകാരി പിൻവാങ്ങാത്തതിനെ തുടർന്നാണ് വാഹനം തടഞ്ഞത്.
സിഐടിയു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ്, സി പി സുലെെമാൻ, സിപിഐ എം കോഴിക്കോട് നോർത്ത് ഏരിയാ സെക്രട്ടറി കെ രതീഷ്, പി കെ നാസർ, രാജീവൻ, രാമചന്ദ്രൻ, ടി ജനീഷ്, എ ജയരാജ് എന്നിവർ സംസാരിച്ചു.
1964 മുതൽ ചെയ്തുവരുന്ന തൊഴിൽ നിഷേധിക്കുന്ന നിയമം 2016ൽ ദേശീയ ഭക്ഷ്യസുരക്ഷാനിയമത്തിലാണ് കൊണ്ടുവന്നത്. നാളിതുവരെ കരാറുകാരി എഫ്‌സിഐ ലോറിത്തൊഴിലാളികളെ വച്ചുതന്നെയാണ് ജോലിയെടുപ്പിച്ചത്. വാടകത്തർക്കത്തെ തുടർന്ന് കോടതിയെ സമീപിച്ചു. രണ്ടാം തീയതി കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് കരാറുകാരി ലോറികളുമായി എഫ്‌സിഐയിലെത്തിയത്.
അതിനിടെ തൊഴിലാളി യൂണിയൻ നേതാക്കളും കരാറുകാരിയും കലക്ടർ തേജ് ലോഹിത് റെഡ്ഡിയുടെ ചേംബറിൽ ചർച്ച നടത്തി. താമരശേരി ഡിപ്പോയിലേക്ക് പോകേണ്ട ചരക്കുകൾ തിക്കോടി എഫ്‌സിഐ ഗോഡൗണിൽനിന്ന് കൈമാറാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് കലക്ടർ നിർദേശം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..