കോഴിക്കോട്
കോഴിക്കോടിനെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ മാലിന്യമുക്ത ജില്ലയാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിൽ തെരഞ്ഞെടുക്കുന്ന ആദ്യ മണ്ഡലങ്ങൾക്ക് പുരസ്‌കാരം നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. ഓരോ നിയോജകമണ്ഡലത്തിലും ഏറ്റവും നല്ല തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് എംഎൽഎമാർ അവാർഡ് നൽകും. ‘എന്റെ വാർഡ് നൂറിൽ നൂറ്'പദ്ധതി നടപ്പാക്കുന്ന വാർഡ് കൗൺസിലർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരെ ജില്ലാതലത്തിൽ ആദരിക്കും. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എംഎൽഎമാർ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, മതസംഘടനാ ഭാരവാഹികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, നഗരസഭാ ചെയർമാൻമാർ, ബ്ലോക്ക് –- ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികൾ, യുവജന വിദ്യാർഥി സംഘടന, വ്യാപാരി വ്യവസായി, സർവീസ് ട്രേഡ് യൂണിയൻ ഭാരവാഹികൾ എന്നിവരുടെ യോഗം മന്ത്രി ഉദ്ഘാടനംചെയ്തു.
ജനുവരി 26ന് കേരളത്തിലെ ആദ്യത്തെ മാലിന്യമുക്ത ജില്ലയാക്കുകയാണ് ലക്ഷ്യം. ഒക്ടോബർ രണ്ടിന് തീവ്ര ശുചീകരണം നടക്കും. പാതയോരങ്ങൾ ശുചിത്വ സുന്ദരമാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ഗ്രേഡിങ് നൽകും.
സർക്കാർ ജീവനക്കാർ മാലിന്യം ഹരിതകർമ സേന അംഗങ്ങൾക്ക് കൈമാറുന്നുണ്ടെന്ന സാക്ഷ്യപത്രം ഓഫീസ് മേധാവിക്ക് നൽകണം. പേപ്പർ കപ്പ് ഉൾപ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത ഉൽപ്പന്നങ്ങൾ ഒഴിവാക്കി ഹരിത ചട്ടം പാലിച്ച് ആഘോഷച്ചടങ്ങുകൾ സംഘടിപ്പിക്കും. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവർത്തനവും ശക്തമാക്കും. മാലിന്യംതള്ളലിന്റെ ഫോട്ടോ, വീഡിയോ എടുത്ത് റിപ്പോർട്ട് ചെയ്യുന്ന വിദ്യാർഥികൾക്കും യുവജനങ്ങൾക്കും പാരിതോഷികം നൽകും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മേയർ ഡോ. ബീന ഫിലിപ്പ്, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ പി എസ് ഷിനോ എന്നിവർ സംസാരിച്ചു. കലക്ടർ എ ഗീത അധ്യക്ഷയായി. എംഎൽഎമാരായ കെ പി കുഞ്ഞമ്മദ് കുട്ടി, പിടിഎ റഹിം, കെ കെ രമ, നവകേരളം ജില്ലാ കോ ഓർഡിനേറ്റർ പി ടി പ്രസാദ്, മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ജില്ലാ–-കോ ഓർഡിനേറ്റർ മണലിൽ മോഹനൻ, ശുചിത്വമിഷൻ കോ ഓർഡിനേറ്റർ ഗൗതമൻ, കില ഫെസിലിറ്റേറ്റർ പി ജി പ്രമോദ്കുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..