18 December Thursday

യുവാവിന് മർദനം: കൊല്ലത്തുനിന്നുള്ള ക്വട്ടേഷൻ സംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023
പേരാമ്പ്ര
പേരാമ്പ്രയിൽനിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് അവശനാക്കി വഴിയിൽ തള്ളിയ സംഭവത്തിൽ കൊല്ലത്തുനിന്നുള്ള ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. 
കൊല്ലം സൗത്ത് മൈനാപ്പള്ളിയിലെ ടി എസ് നിവാസില്‍ സെയ്ത് മുഹമ്മദ് അൽ കഹാർ (32), കൊല്ലം കരുനാഗപ്പള്ളി  ചിറ്റക്കാട്ട് പടിയത്തിൽ തഴവയില്‍ നിയാസ് (30) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കെ എൽ 23 വി 8142 മാരുതി സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. 
കഴിഞ്ഞ ശനി വൈകിട്ടാണ് ചക്കിട്ടപാറ വളയം കണ്ടത്ത് കക്കുടുമ്പിൽ ബിനീഷി (30) നെ നാലംഗ സംഘം മർദിച്ചത്. പേരാമ്പ്ര മുതല്‍ പയ്യോളിവരെ അക്രമം തുടര്‍ന്നു. ബിയർ കുപ്പികൊണ്ട് തലക്കടിയേറ്റ ബിനീഷിനെ പയ്യോളി നെല്യേരി മാണിക്കോത്ത് ക്ഷേത്രത്തിന്‌ സമീപം കുഞ്ഞാണ്ടി റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.ഗൾഫിലായിരുന്ന ബിനീഷിന്റെ സുഹൃത്ത് മുതുവണ്ണാച്ച സ്വദേശി, 40 ലക്ഷം രൂപ കൊല്ലം സ്വദേശിക്ക് നൽകാനുള്ളത് തിരിച്ചുകിട്ടുന്നതിനാണ് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു. കൊല്ലത്തുനിന്നുള്ള സംഘം പേരാമ്പ്ര ബാറിലെത്തി ബിനീഷുമായി ഇടപാടിനെപ്പറ്റി സംസാരിച്ചു. കൂടുതൽ സംസാരിക്കാനാണെന്ന് പറഞ്ഞ് ഇവരുടെ കാറില്‍ കയറ്റി കൊണ്ടുപോയി മര്‍​ദിക്കുകയായിരുന്നു. 
പേരാമ്പ്ര ഡിവൈഎസ്‌പി കുഞ്ഞിമോയിൽ കുട്ടി, സിഐ ബിനുതോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എ ഐ ക്യാമറ ദൃശ്യങ്ങൾ നിരീക്ഷിച്ച പൊലീസ് അക്രമികളുടെ കാർ ആലപ്പുഴയിലെത്തിയതായി കണ്ടെത്തി. വടകര റൂറൽ എസ്‌പിയുടെ നിർദേശത്തെ തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസാണ് പ്രതികളെയും കാറും കസ്റ്റഡിയിലെടുത്തത്. തുടർന്ന് പേരാമ്പ്ര പൊലീസിന് കൈമാറി. എന്നാല്‍ അന്നേ ദിവസം  കാറിലുണ്ടായിരുന്ന  മുസ്തഫ, അമൽ എന്നിവർ കോഴിക്കോട് വെച്ച് മുങ്ങിയിരുന്നു. ഇവര്‍ക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. പ്രതികളെ റിമാൻഡ് ചെയ്തു. പേരാമ്പ്ര എസ്ഐ എം സുജിലേഷ്, സീനിയർ സിപിഒ സി എം സുനിൽ കുമാർ,സിപിഒമാരായ ജോജോ ജോസഫ്, ബൈജു, സക്കീർ, കിഷോർ എന്നിവരാണ് ആലപ്പുഴയിലെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top