കോഴിക്കോട്
വീട്ടിൽ അടച്ചിടുന്നതിന്റെയും ഓൺലൈൻ പഠനത്തിന്റെയും മടുപ്പിൽനിന്ന് ഭിന്നശേഷി കുട്ടികൾക്ക് രക്ഷയൊരുക്കി സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ പ്ര ത്യേക പഠന പരിശീലന കേ ന്ദ്രങ്ങൾ. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ജില്ലയിൽ 280 സ്പെഷ്യൽ കെയർ സെന്ററുകളുണ്ട്. ഇവിടങ്ങളിൽ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്താനുള്ള വിവിധ പഠന- പരിശീലനങ്ങളാണ് നൽകുന്നതെന്ന് ജില്ലാ പ്രോജക്ട് കോ–-ഓർഡിനേറ്റർ ഡോ. എ കെ അബ്ദുൾ ഹക്കീം അറിയിച്ചു.
ജില്ലയിൽ അയ്യായിരത്തോളം ഭിന്നശേഷി കുട്ടികളുണ്ട്. പ്രത്യേകമായ സ്വഭാവ സവിശേഷതകൾകൊണ്ടും ശാരീരിക മാനസിക പ്രത്യേകതകൾകൊണ്ടും ഓൺലൈൻ പഠനവുമായി സമരസപ്പെട്ടുപോകാൻ മറ്റു കുട്ടികളെപ്പോലെ ഇവർക്ക് സാധിക്കുന്നില്ല. നേരിട്ട് നൽകുന്ന പരിശീലനം ലഭിക്കാത്തതുകാരണം കുട്ടികൾ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട്. ഇത് മാനസിക- ശാരീരിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതിനാൽ പിന്തുണാ സംവിധാനങ്ങൾ ലഭ്യമാക്കാനാണ് സമഗ്ര ശിക്ഷാ കേരളം സ്‌പെഷ്യൽ കെയർ സെന്റർ നടപ്പാക്കുന്നത്.
കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസലിങ്, ശാരീരിക മാനസികാരോഗ്യം പരിപോഷിപ്പിക്കാനാവശ്യമായ കലാ കായിക പരിശീലനം, സംഗീത ക്ലാസുകൾ, നിർമാണ പ്രവർത്തനങ്ങൾ, ഓരോ കുട്ടിക്കും അനുയോജ്യമായ വ്യായാമങ്ങൾ, വ്യക്തിഗത വിദ്യാഭ്യാസ പരിപാടി തയ്യാറാക്കി പഠനപിന്തുണ നൽകൽ എന്നിവയാണ് പ്രധാനമായും നടന്നുവരുന്നത്. ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്കായി ഉൽപ്പന്നങ്ങളുടെ നിർമാണവും പരിശീലിപ്പിക്കുന്നു.
ബിആർസികളിലെ സ്പെ ഷ്യ ൽ എഡ്യൂക്കേറ്റർമാരും സ്പെഷ്യലിസ്റ്റ് അധ്യാപകരുമാണ് നേതൃത്വം നൽകുന്നത്. അഞ്ചുമുതൽ 10 വരെ കുട്ടികൾക്കാണ് ഒരു സെന്ററിൽ ഒരേസമയം പ്രവേശനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..