കോഴിക്കോട്
നേത്രാവതി എക്‌സ്‌പ്രസിലെ യാത്രക്കാരനിൽനിന്ന് രേഖകളില്ലാത്ത 4.238 കിലോഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചു. രാജസ്ഥാൻ സ്വദേശി രമേശ് സിങ് രജാവത്ത് (28) ആണ് വ്യാഴാഴ്‌ച പിടിയിലായത്. 2.2 കോടിരൂപ വിലമതിക്കുന്ന സ്വർണമാണ് ആർപിഎഫ് പിടിച്ചത്.
ട്രെയിൻ വടകര വിട്ട് കോഴിക്കോട്ടേക്ക് എത്തുന്നതിനിടയിലാണ് സംഭവം. ബി ടു കോച്ചിൽ സംശയാസ്‌പദ സാഹചര്യത്തിൽ ഇയാളെ കണ്ടതോടെയാണ് ആർപിഎഫ് ബാഗ് പരിശോധിച്ചത്. കൂടുതലും മോതിരങ്ങളും വളകളുമായാണ് സ്വർണമുള്ളത്.
മുംബൈയിൽ നിന്നും കേരളത്തിലെ സ്വർണവ്യാപാരികൾക്കായാണ് ഇതെത്തിച്ചതെന്ന് ചോദ്യംചെയ്യലിൽ പറഞ്ഞു. 2.812 കിലോഗ്രാം സ്വർണത്തിന്റെ ബില്ല് (മാനുവൽ ഇൻവോയിസ്) കൈമാറി . ഇത് വ്യാജമാണോ എന്നറിയാനായി മുംബൈ പൊലീസുമായും വ്യാപാരികളുമായും ബന്ധപ്പെടും. താനെയിൽനിന്നും എറണാകുളത്തേക്കുള്ള ടിക്കറ്റാണ് ഇയാൾ എടുത്തത്. പാലക്കാട് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിലെ എഎസ്ഐ കെ സാജു, സിവിൽ പൊലീസ് ഓഫീസർ അബ്ദുൾ സത്താർ, ഒ കെ അജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വർണവേട്ട.
യാത്രക്കാരനെ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ച ശേഷം സ്വർണമടക്കം ജിഎസ് ടി വിഭാഗത്തിന് കൈമാറി. നിലവിലുള്ള ബില്ല് വ്യാജമാണോ എന്നതടക്കമുള്ള പരിശോധനക്ക് ശേഷം തുടർ നടപടി കൈക്കൊള്ളും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..